
ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശത്തിൽ ബിജെപി നേതാവ് പി.സി. ജോർജിന്റെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങൾ പൂർത്തിയായി. ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷയിൽ വിധി പറയുക. കേസിലെ അന്വേഷണം പൂർത്തിയായെന്ന് പൊലീസ് റിപ്പോർട്ട് നൽകി.
ഭരണഘടനയുടെ ആമുഖത്തെ നിഷേധിക്കുന്ന പരാമർശമാണ് പി.സി. ജോർജ് നടത്തിയതെന്നാണ് പരാതിക്കാരൻ്റെ ആരോപണം. പിസിയുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് നിർമിച്ചതെന്നും പ്രോസിക്യൂഷൻ ആരോപിച്ചു. അങ്ങനെയെങ്കിൽ ഡോക്ടർക്കെതിരെ കേസ് എടുക്കണ്ടേയെന്നായിരുന്നു കോടതിയുടെ ചോദ്യം. ജാമ്യാപേക്ഷയെ എതിർത്ത പരാതിക്കാരൻ, പിസി ജോർജ് ജാമ്യത്തിൽ ഇറങ്ങിയാൽ കുറ്റം ആവർത്തിക്കും എന്നും വാദിച്ചു.
പി.സി. ജോർജിന്റെ സംഘടന പരാതിക്കാരെ ഭീഷണിപ്പെടുത്തിയെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. ബിജെപി-ബിഎംഎസ് നേതാവ് ഗിരീഷ് വാഗമൺ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് പരാതിക്കാരായ യൂത്ത് ലീഗ് നേതാക്കൾ പൊലീസിൽ നേരത്തെ പരാതി നൽകിയിരുന്നു. ഈരാറ്റുപേട്ട പൊലീസിലാണ് സ്ക്രീൻ ഷോർട്ട് അടക്കം തെളിവായി പരാതി നൽകിയത്.
മതസ്പർധ വളർത്തൽ, കലാപ ആഹ്വാനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഈരാറ്റുപേട്ട പൊലീസ് പി.സി. ജോർജിനെതിരെ കേസെടുത്തിരുന്നത്. ഇന്ത്യയിലെ മുസ്ലിങ്ങളെല്ലാം മതവർഗീയവാദികളാണെന്ന് പറഞ്ഞ പി.സി. ജോർജ് ഇവർ പാകിസ്ഥാനിലേക്ക് പോകണമെന്നും പറഞ്ഞിരുന്നു. ഇതോടെ പ്രസ്താവന വലിയ വിവാദമായി.
വിവാദ ചാനൽ ചർച്ചയുടെ വീഡിയോയും ഉള്ളടക്കവും എഴുതി നൽകണമെന്ന് കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. മുൻപും സമാനമായ കേസിൽ ഉൾപ്പെട്ട ആളാണ് പി.സി. ജോർജ്, അതിനാൽ ജാമ്യം അനുവദിക്കരുതെന്നായിരുന്നു പ്രൊസിക്യൂഷൻ ആവശ്യപെട്ടത്. എന്നാൽ പ്രതി ദീർഘകാലം ജനപ്രതിനിധിയായിരുന്നെന്നും ജാമ്യമില്ലാ വകുപ്പു ചുമത്തി കേസെടുക്കാൻ മാത്രം ഗൗരവമുളള വിഷയമല്ല ഇതെന്നുമായിരുന്നു പ്രതിഭാഗം നിലപാട്.