
ഹത്രസ് ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ ഭോലെ ബാബയുടെ അടുത്ത അനുയായി ദേവ് പ്രകാശ് മധുകറിനെ പൊലീസ് അറസ്റ്റ് ചെയ്തു. അപകടം നടന്ന സത്‌സംഗം പരിപാടിയുടെ മുഖ്യ സംഘാടകരിൽ ഒരാളായിരുന്നു ദേവ് പ്രകാശ് മധുകര്‍. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഇയാൾ നേരിട്ടെത്തി പൊലീസിൽ കീഴടങ്ങുകയായിരുന്നു.
കേസിലെ ഒന്നാം പ്രതിയാണ് ദേവ് പ്രകാശ് മധുകര്‍. ഇയാളെ പിടികൂടാൻ ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ഭോലെ ബാബയെ കണ്ടെത്താൻ യുപി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. ഭോലെ ബാബ യുപിയിൽ തന്നെയുണ്ടെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും അഭിഭാഷകൻ എ.പി സിങ്ങ് പറഞ്ഞു. സംഘാടകർക്കും ജില്ലാ ഭരണകൂടത്തിനും വീഴ്ച്ചകൾ സംഭവിച്ചതായാണ് അന്വേഷണ സംഘം സർക്കാരിന് നൽകിയ റിപ്പോർട്ട്. പരിപാടി നടക്കുന്ന സ്ഥലത്തേക്ക് സംഘാടകർ പൊലീസിനെ കയറ്റിയില്ലെന്നും, ഭോലെ ബാബയുടെ സുരക്ഷാ ജീവനക്കാരാണ് ജനങ്ങളെ നിയന്ത്രിച്ചതെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നതായും ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്‌തു.