
പോപ്പ് ഫ്രാൻസിസിൻ്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. ഫ്രാൻസിസ് മാർപാപ്പ ചികിത്സയോട് പ്രതികരിക്കുന്നുണ്ടെങ്കിലും അപകടനില തരണം ചെയ്തിട്ടില്ലെന്ന് വത്തിക്കാൻ അറിയിച്ചു. പോപ്പ് സംസാരിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിനു ശ്വാസം മുട്ടലുണ്ട്. ആരോഗ്യനില പൂർണമായും മെച്ചപ്പെടുന്നതുവരെ മാർപാപ്പ ആശുപത്രിയിൽ തുടരുമെന്നും വത്തിക്കാൻ വ്യക്തമാക്കി. രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയ ബാധിച്ച പോപ്പിന് ആൻ്റിബയോട്ടിക് ചികിത്സ തുടരുകയാണ്.
അടുത്ത ആഴ്ച മുഴുവൻ പോപ്പിന് ആശുപത്രിയിൽ തുടരേണ്ടിവരും. ശ്വസിക്കുന്നതിൽ അദ്ദേഹത്തിന് ഇപ്പോഴും ബുദ്ധിമുട്ടുണ്ട്. എന്നാൽ അദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിട്ടില്ല. പോപ്പ് പതിവുപോലെ കസേരയിൽ നിവർന്നു ഇരുന്നു ജോലി ചെയ്യുകയും തമാശ പറയുകയും ചെയ്യുന്നുണ്ടെന്നും മെഡിക്കൽ സംഘം അറിയിച്ചു.
88 വയസുള്ള മാർപ്പാപ്പയെ ബ്രോങ്കൈറ്റിസിനുള്ള ചികിത്സയ്ക്കും പരിശോധനകൾക്കുമായി ഫെബ്രുവരി 14 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. റോമിലെ അഗസ്റ്റിനോ ഗമേലി ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. രണ്ട് ശ്വാസകോശങ്ങളിലും കടുത്ത ന്യുമോണിയ ബാധിച്ച അവസ്ഥയിലാണ് അദ്ദേഹം.
ഫ്രാൻസിസ് മാർപാപ്പയ്ക്ക് പോളി മൈക്രോബയല്‍ അണുബാധയുണ്ടെന്നായിരുന്നു നേരത്തെ കണ്ടെത്തിയിരുന്നത്. ഇതിനായുള്ള പ്രത്യേക തെറാപ്പി ചികിത്സയാണ് ഇപ്പോള്‍ നല്‍കുന്നതെന്നാണ് വത്തിക്കാന്‍ നേരത്തെ അറിയിച്ചത്. മാർപാപ്പയ്ക്ക് നേരത്തെ നല്‍കി വന്നിരുന്ന ആന്‍റിബയോട്ടിക് ചികിത്സയില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നും വത്തിക്കാന്‍ അറിയിച്ചിരുന്നു. പ്ലൂറിസി എന്ന അസുഖത്തെ തുടർന്ന് 21ാം വയസില്‍ മാർപാപ്പയുടെ ശ്വാസകോശത്തിന്‍റെ ഒരു ഭാഗം നീക്കംചെയ്തിരുന്നു. അതിനാൽ തന്നെ തുടർച്ചയായ ശ്വാസകോശ അണുബാധകള്‍ക്ക് സാധ്യതയേറെയാണ്.