ആലപ്പുഴയിലെ നവജാത ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം പ്രത്യേക സംഘം അന്വേഷിക്കും: ആരോഗ്യ മന്ത്രി

ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുക
ആലപ്പുഴയിലെ നവജാത ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം പ്രത്യേക സംഘം അന്വേഷിക്കും: ആരോഗ്യ മന്ത്രി
Published on


ആലപ്പുഴ വനിതാ ശിശു ആശുപത്രിയില്‍ നവജാത ശിശുവിന്റെ വൈകല്യം നേരത്തെ കണ്ടെത്തിയില്ലെന്ന ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുക. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ തന്നെ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നുവെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. കഴിഞ്ഞദിവസം തന്നെ ജില്ലാതലത്തിലുള്ള അന്വേഷണം ആരംഭിച്ചിരുന്നു. സ്‌കാനിംഗ് സെന്ററിനെപ്പറ്റിയും അന്വേഷണം നടത്തും. വീഴ്ച കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

അനീഷ്-സുറുമി ദമ്പതികളുടെ കുഞ്ഞിനാണ് അസാധാരണ വൈകല്യം കണ്ടെത്തിയത്. സ്കാനിങ്ങിൽ വൈകല്യം കണ്ടെത്തിയില്ലെന്നും, സ്കാനിങ് നടത്തിയത് ഡോക്ടർ ഇല്ലാതെയാണെന്നുമാണ് മാതാപിതാക്കൾ പരാതി നൽകിയത്. സംഭവത്തിൽ ആലപ്പുഴ വനിതാ ശിശു ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റുമാരായ ഡോ. ഷേർലി, പുഷ്പ എന്നിവർക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടർമാർക്കുമെതിരെയും ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്.

കുഞ്ഞിന് കൈയ്ക്കും കാലിനും ജനനേന്ദ്രിയത്തിനും വൈകല്യങ്ങൾ ഉണ്ടെന്നാണ് കുട്ടിയുടെ അമ്മ പറയുന്നത്. കുഞ്ഞിന്റെ ഹൃദയത്തിനും ദ്വാരമുണ്ട്. കുട്ടി ശ്വാസം എടുക്കുന്നത് ബുദ്ധിമുട്ടിയാണ്. ചെവിയും കണ്ണും ഉള്ളത് യഥാസ്ഥാനത്തല്ല. വായ തുറക്കാനാകില്ല. മലർത്തിക്കിടത്തിയാൽ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകുന്ന അവസ്ഥയാണെന്നും അമ്മ പറയുന്നു.

ഗർഭകാലത്ത് പലതവണ സ്കാനിങ് നടത്തിയപ്പോഴും ഇക്കാര്യം പറഞ്ഞിരുന്നില്ല. സ്വകാര്യ സ്കാനിങ് സെന്ററിൽ ആണ് പരിശോധനകൾ നടത്തിയത്. പരിശോധന സമയത്ത് ഡോക്ടർ ഇല്ലായിരുന്നുവെന്നും പരാതിയുണ്ട്. ഇക്കാര്യം പൊലീസും കണ്ടെത്തിയിട്ടുണ്ട്. പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗമാണ് സ്വകാര്യ സ്കാനിങ് സെന്ററിൽ പരിശോധന നടന്നത് ഡോക്ടർ ഇല്ലാതെയാണെന്ന് കണ്ടെത്തിയത്. എന്നാൽ ഡോക്ടറുടെ ഒപ്പും സീലും നൽകിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com