
എംപോക്സ് വ്യാപനത്തിൽ ആശങ്ക പടർത്തരുതെന്ന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. സംശയാസ്പദമായ മുഴുവൻ കേസുകളിലും പരിശോധന വേണമെന്നും, സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. എംപോക്സ് ലക്ഷണങ്ങൾ സംശയിക്കുന്നവരെ സ്ക്രീനിങ് ചെയ്യുകയും ടെസ്റ്റിങ് നടത്തുകയും ചെയ്യണമെന്നും കേന്ദ്രം നിർദേശം നൽകി. രോഗബാധയുള്ളവരെ ഐസൊലേഷന് വിധേയമാക്കണം. രോഗവ്യാപനം തടയാൻ സമ്പർക്കപ്പട്ടിക തയ്യാറാക്കുന്നതിൽ വിട്ടുവീഴ്ച ചെയ്യരുതെന്നും നിർദേശമുണ്ട്.
പൊതുജനാരോഗ്യ തയ്യാറെടുപ്പുകൾ, പ്രത്യേകിച്ച് സംസ്ഥാനങ്ങളിലെയും ജില്ലകളിലെയും ആരോഗ്യ സൗകര്യ തലത്തിൽ മുതിർന്ന ഉദ്യോഗസ്ഥർ അവലോകനം ചെയ്യണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം വിദേശത്ത് നിന്നും ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ ആൾക്ക് എംപോക്സിൻ്റെ ലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു. അതേസമയം, രോഗബാധ സ്ഥിരീകരിക്കാനായി രോഗിയിൽ ശേഖരിച്ച സാംപിളുകൾ നെഗറ്റീവ് ആണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ആഗോള തലത്തില്‍ എംപോക്സ് പകർച്ചവ്യാധി ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പുലർത്താൻ കേരളത്തിന് കേന്ദ്ര നിർദേശം നൽകിയിരുന്നു. നാല് അന്തരാഷ്ട്ര വിമാനത്താവളങ്ങളിലും പരിശോധന സംവിധാനങ്ങൾ ഒരുക്കണം. ആശുപത്രികളിൽ പ്രത്യേക വാർഡ് ഒരുക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.
ദുബായിൽ മൂന്ന് പേർക്ക് എംപോക്സ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് കേന്ദ്രത്തിന്‍റെ നിർദേശം. ഡൽഹിയിൽ ആർഎംഎല്‍ അടക്കം മൂന്ന് ആശുപത്രികളിൽ എംപോക്സ് വാർഡ് തയ്യാറാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ. മിശ്ര വിളിച്ചു ചേർത്ത അടിയന്തര യോഗത്തിൻ്റേതാണ് തീരുമാനം.