
സംസ്ഥാനത്ത് മഴ കനക്കുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വകുപ്പ്. 8 ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേർട്ട് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയും പ്രവചിച്ചിട്ടുണ്ട്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലും തീരപ്രദേശങ്ങളിലും പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നു.
പാലക്കാട് മുതൽ കാസർകോഡ് വരെയുള്ള ജില്ലകളിൽ മുന്നറിയിപ്പ് നൽകിയിട്ടില്ല. എന്നാൽ നാളെ വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയുണ്ടാകും. ശക്തമായ മഴ തുടരുന്നതിനാൽ തിരുവനന്തപുരത്ത് കൺട്രോൾ റൂം തുറന്നു. വാമനപുരം നദിയിൽ ജലനിരപ്പ് ഉയരുന്നതിനാൽ ആളുകൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
നാളെ കൂടി സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ശക്തമായതോ അതിശക്തമായതോ ആയ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം പറയുന്നത്. ദന ചുഴലിക്കാറ്റിൻ്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്. ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ കേരള തീരത്ത് മത്സ്യതൊഴിലാളികൾ കടലിൽ പോകരുത് എന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. നാളെ കൂടി സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.
അതേസമയം, ഒഡീഷ - പശ്ചിമബംഗാൾ തീരം തൊട്ട ദന ചുഴലിക്കാറ്റ് ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ ഉണ്ടാക്കിയിട്ടില്ലെന്ന് ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി പറഞ്ഞു.ഇരു സംസ്ഥാനങ്ങളും ചുഴലിക്കാറ്റ് മുന്നറിയിപ്പ് ലഭിച്ച ഉടൻ തന്നെ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിരുന്നു. ലക്ഷക്കണക്കിന് ജനങ്ങളെയാണ് അപകട സാധ്യതാ മേഖലകളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചത്. ഒഡീഷയിൽ അഞ്ച് ലക്ഷത്തിലധികം പേരെയും, പശ്ചിമബംഗാളിൽ രണ്ടര ലക്ഷം പേരെയും ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു. റോഡ്, റെയിൽ, വ്യോമ ഗതാഗതങ്ങൾക്ക് ഉൾപ്പെടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.