
തമിഴ്നാടിൻ്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദമാണ് നിലവിലെ മഴയ്ക്ക് കാരണം. മഴ ശക്തമായ സാഹചര്യത്തിൽ മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ടും, പത്ത് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ, ചെങ്കൽപെട്ട്, തിരുവള്ളൂർ അടക്കം ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ആഴ്ച അവസാനം വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്.
സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴ സാഹചര്യം വിലയിരുത്താനായി കഴിഞ്ഞദിവസം മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. ഏത് സാഹചര്യവും നേരിടാൻ സംസ്ഥാനം സജ്ജമാണെന്ന് യോഗം വിലയിരുത്തി. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും കഴിഞ്ഞദിവസം തന്നെ ചെന്നൈയിലെ താഴ്ന്ന പ്രദേശങ്ങൾ സന്ദർശിച്ചിരുന്നു.
അതേസമയം, കേരളത്തിലും ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. മഴ സാധ്യത കണക്കിലെടുത്ത് ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത അഞ്ച് ദിവസം കേരളത്തിൽ ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്കും സാധ്യതയെന്നും കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കൂടാതെ അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.