സൗരാഷ്ട്രയിൽ അതിതീവ്ര ന്യൂനമർദം; ഗുജറാത്തിൽ കനത്ത മഴ തുടരുന്നു; മൂന്ന് ദിവസത്തിനിടെ 28 മരണം

ആറ് ജില്ലകളിൽ പ്രളയസമാന സാഹചര്യമാണെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു
സൗരാഷ്ട്രയിൽ അതിതീവ്ര ന്യൂനമർദം; ഗുജറാത്തിൽ കനത്ത മഴ തുടരുന്നു; മൂന്ന് ദിവസത്തിനിടെ 28 മരണം
Published on

ഗുജറാത്തിൽ നാശം വിതച്ച് കനത്ത മഴയും വെള്ളപ്പൊക്കവും. മൂന്ന് ദിവസത്തിനിടെ 28 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ആറ് ജില്ലകളിൽ പ്രളയസമാന സാഹചര്യമാണെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. സംസ്ഥാനത്തെ 122 ഡാമുകളിൽ ഹൈ അലേർട്ട് പ്രഖ്യാപിച്ചു. രക്ഷാപ്രവർത്തനങ്ങൾക്ക് കേന്ദ്രം എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തതായി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ പറഞ്ഞു. സൗരാഷ്ട്രയിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദമാണ് ഗുജറാത്തിനെ ദുരന്തത്തിലാഴ്ത്തിയത്.

നിലവിൽ സൗരാഷ്ട്രയിലും കച്ചിലും നിലനിൽക്കുന്ന ന്യൂനമർദം ശക്തി പ്രാപിച്ച് അസ്ന ചുഴലികാറ്റായി ഇന്ന് ഗുജറാത്ത് തീരം തൊടുമെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. സംസ്ഥാനത്തുടനീളം റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾക്കായി സൈന്യത്തിന്റെ സഹായവും സംസ്ഥാന സർക്കാർ തേടിയിട്ടുണ്ട്. വാർഷിക ശരാശിയുടെ 105 ശതമാനം മഴയാണ് ഇതുവരെ ഗുജറാത്തിൽ പെയ്തത്. ദ്വാരക, ജാംനഗർ, പോർബന്ദർ, രാജ്കോട്ട് എന്നിവിടങ്ങളിൽ വെള്ളപ്പൊക്കം രൂക്ഷമാണ്.

മഴ കനത്തതോടെ 17800 പേരെ ദുരന്ത ബാധിത മേഖലകളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പ്രളയം മൂലം ഒറ്റപ്പെട്ട 95 പേരെ എൻഡിആർഎഫ് രക്ഷപെടുത്തി. 5000ത്തോളം പേരെ പുനരധിവസിപ്പിച്ചെന്നും 12000 പേരെ രക്ഷപെടുത്തിയെന്നും ആരോഗ്യമന്ത്രി റിഷികേശ് പാട്ടീൽ അറിയിച്ചു. പ്രളയ രക്ഷാപ്രവർത്തനങ്ങൾക്ക് കേന്ദ്രം എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി മോദി ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയതായും റിപ്പോർട്ടുണ്ട്.

ഓഗസ്റ്റ് മാസത്തിൽ വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ മൺസൂൺ അസാധാരണമാംവിധം സജീവമായിരുന്നു, സെപ്റ്റംബർ ആദ്യവാരവും സമാനരീതിയിലുള്ള മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകർ വ്യാഴാഴ്ച പറഞ്ഞു. സൗരാഷ്ട്രയിലെ ന്യൂനമർദം മൂലം ഒഡീഷ, തീരദേശ കർണാടക, കേരളം, മാഹി എന്നിവിടങ്ങളിലും അതിശക്തമായ മഴക്ക് സാധ്യതയുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com