
തിരുവനന്തപുരം വർക്കലയിൽ ശക്തമായ മഴയിൽ വ്യാപക നാശനഷ്ടം. കഴിഞ്ഞ ദിവസം ഉണ്ടായ മഴയും കാറ്റുമാണ് കനത്ത നാശം വിതച്ചത്. കടലോര മേഖലയിലെ 40 ലധികം വീടുകളാണ് മഴക്കെടുതിയിൽ ബാധിക്കപ്പെട്ടത്. 200ലധികം വൻ വൃക്ഷങ്ങൾ കടപുഴകി വീണു. നിരവധി ഇലക്ട്രിക് പോസ്റ്റുകളും ലൈനുകളും തകർന്നുവീണു.
തീരദേശ മേഖലയായ വെട്ടൂർ, ഫിഷർമാൻ കോളനി, ചാലക്കര , വടക്കേപ്പള്ളി, ഊറ്റുകുഴി എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം ഉണ്ടായത്. 40ലധികം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മിക്ക വീടുകളുടെയും മേൽക്കൂര പറന്ന് തൊട്ടടുത്ത വീടുകളിലേക്ക് പതിച്ച നിലയിലാണ്. പ്രദേശത്തെ വൻ വൃക്ഷങ്ങൾ കാറ്റിൽ കടപുഴകി വീണു.
വെട്ടൂരിലെ റോഡ് സൈഡിൽ സ്ഥാപിച്ചിരുന്ന ബസ് ഷെൽട്ടറും കാറ്റിൽ തകർന്നുവീണു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വർക്കല, കല്ലമ്പലം എന്നിവിടങ്ങളിലെ അഗ്നിശമനസേനാ വിഭാഗങ്ങൾ സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. വർക്കല വില്ലേജ് ഓഫീസറുടെ നേതൃത്വത്തിലുള്ള പ്രത്യേക ഉദ്യോഗസ്ഥസംഘം സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തിയിട്ടുണ്ട്.