
കനത്ത മഞ്ഞുവീഴ്ച്ചയ്ക്ക് സാക്ഷ്യംവഹിക്കുകയാണ് ഹിമാചൽ. മഞ്ഞുവീഴ്ച്ചയിൽ 24 മണിക്കൂറിനിടെ നാല് മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം മഞ്ഞുപെയ്യുന്നത് കാണാൻ ഹിമാചലിലേക്ക് സഞ്ചാരികൾ പ്രവഹിക്കുകയാണ്.
അതേ സമയം അപകട സാധ്യതകൾ അവഗണിച്ച് ഹിമാചലിൽ മഞ്ഞുവീഴ്ച്ചയുടെ സൗന്ദര്യം ആസ്വദിക്കാൻ ലോകത്തിന്റെ പല ഭാഗത്തുനിന്നും സഞ്ചാരികൾ എത്തുന്നുണ്ട്. കിന്നൗർ, ലാഹൗൾ, സ്പിതി എന്നിവിടങ്ങളിലും ഷിംല, കുളു, മണ്ഡി, ചമ്പ, സിർമൗർ ജില്ലകളിലെ ഉയർന്ന പ്രദേശങ്ങളിലുമെല്ലാം കനത്ത മഞ്ഞുവീഴ്ച്ചയാണ്.
മഞ്ഞുവീഴ്ച്ചയ്ക്കിടെ വിനോദസഞ്ചാരികളുടെ തിരക്ക് കൂടിയത് ഷിംല അടക്കമുള്ള മേഖലകളിൽ ഗതാഗതക്കുരുക്കും രൂക്ഷമാക്കി. എങ്കിലും യാത്രാ ബുദ്ധിമുട്ടുകൾ വകവെക്കാതെ മഞ്ഞുവീഴ്ച്ച ആഘോഷമാക്കുകയാണ് ടൂറിസ്റ്റുകൾ.
മണാലിയിൽ മൂന്ന് ദേശീയ പാതകളടക്കം 350 റോഡുകൾ തുടർന്ന് അടച്ചു. റോഡുകൾ അടച്ചതോടെ നിരവധി വാഹനങ്ങളിലായി യാത്രക്കാരും കുടുങ്ങിക്കിടക്കുന്നു. വാഹനങ്ങൾ തെന്നിമാറി നിരവധി പേർക്ക് പരിക്കേറ്റ സംഭവങ്ങളും പലയിടങ്ങളിൽ നിന്നായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
700 ഓളം വൈദ്യുതി ട്രാൻസ്ഫോർമറുകളുടെ പ്രവർത്തനവും തടസ്സപ്പെട്ടു. കനത്ത മഞ്ഞുവീഴ്ച്ച തുടരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്നും മഞ്ഞിൽ വാഹനമോടിക്കുന്നത് അപകടമുണ്ടാക്കുമെന്നും സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെൻ്റർ മുന്നറിയിപ്പ് നൽകി.