
ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ കൂടുതല്‍ നേതാക്കള്‍ പ്രതികരണവുമായി രംഗത്ത്. റിപ്പോർട്ടിൽ കേരള സർക്കാർ അടിയന്തര നടപടി എടുക്കണമെന്ന് സി പിഐ നേതാവ് ആനി രാജ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ടിനെ ഗൗരവപരമായി കാണണം. അത് വെറും ലൈംഗിക പീഡനമായി മാത്രം ഒതുക്കരുത്. ഒരുപാട് വിഷയങ്ങൾ റിപ്പോർട്ട് ചർച്ച ചെയ്യുന്നുണ്ട്. ഈ വിഷയങ്ങൾ കൂടി കണക്കിലെടുത്ത് അടിയന്തര നടപടികൾ കേരള സർക്കാർ എടുക്കുമെന്നാണ് പ്രതീക്ഷയെന്നാണ് ആനി രാജ പറഞ്ഞത്.
കമ്മിറ്റിയെ നിയോഗിച്ചത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരാണ്. അതുകൊണ്ട് കേരളത്തിലെ സർക്കാരിന് സ്ത്രീപക്ഷ നിലപാടാണുള്ളത് എന്നതില്‍ തർക്കമില്ല. റിപ്പോർട്ട് പുറത്ത് വരാന്‍ വൈകി എന്നത് വാസ്തവമാണ്. റിപ്പോർട്ട് പുറത്ത് വന്നതിനു ശേഷമുള്ള നടപടികൾ സമയബന്ധിതമായി തീർക്കുമെന്നാണ് കരുതുന്നതെന്നും സിപിഐ നേതാവ് പറഞ്ഞു. കേരളത്തിലെ സിനിമ മേഖലയില്‍ സ്ത്രീകള്‍ക്ക് തൊഴില്‍ ചെയ്യാന്‍ സാധിക്കുന്ന അന്തരീക്ഷം സർക്കാര്‍ സൃഷ്ടിക്കും. റിപ്പോർട്ടിന്മേല്‍ നടപടി എടുക്കണമെന്ന് ദേശീയ മഹിള ഫെഡറേഷന്‍ പറഞ്ഞിരുന്നു. വിവരങ്ങള്‍ അറിയാനാണ് അല്ലാതെ ആരെയെങ്കിലും സന്തോഷിപ്പിക്കാനല്ല കമ്മിറ്റി രൂപീകരിച്ചതെന്നും ആനി രാജ കൂട്ടിച്ചേർത്തു.
ALSO READ:
അതേസമയം, റിപ്പോർട്ടിന്‍റെ പൂർണ്ണരൂപം പുറത്തുവിടാൻ എഎംഎംഎ ആവശ്യപ്പെടണമെന്നായിരുന്നു മുന്‍ മന്ത്രിയും സി പിഐ നേതാവുമായ സി ദിവാകരന്‍റെ പ്രതികരണം. ഇക്കാര്യത്തിൽ എഎംഎംഎ എന്താണ് ചെയ്യുന്നത്. സിനിമാ രംഗത്തെ ഉത്തരവാദപ്പെട്ട സംഘടനകൾ ഉണ്ടല്ലോ. അവരും പൂർണ രൂപം പുറത്ത് വിടാന്‍ ആവശ്യപ്പെടണമെന്ന് മുന്‍ മന്ത്രി പറഞ്ഞു.
സിപിഐ നേതാക്കള്‍ പ്രതികരണവുമായി മുന്നോട്ട് വന്നപ്പോള്‍ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു മന്ത്രി മുഹമ്മദ് റിയാസ്. എല്ലാം മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്.
അതിൽ കൂടുതൽ ഒന്നും പറയാനില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.