
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാതി ഇല്ലാതെയും കേസ് എടുക്കാൻ നിലവിൽ നിയമമുണ്ടെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. റിപ്പോർട്ടിൻ്റെ കാര്യത്തിൽ മുഖ്യമന്ത്രി എല്ലാം വിശദീകരിച്ചിട്ടുണ്ട്. പ്രതിപക്ഷം അവരുടെ വിശ്വാസ്യത കൂടി ഉയർത്തുന്ന രീതിയിൽ പെരുമാറണം എന്നും കെ.എൻ. ബാലഗോപാൽ പറഞ്ഞു.
അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രംഗത്തെത്തിയിരുന്നു. റിപ്പോർട്ട് പൂഴ്ത്തിവെച്ച് ഗുരുതരമായ ക്രിമിനല്‍ കുറ്റമാണ് സർക്കാർ ചെയ്തിരിക്കുന്നതെന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ ആരോപണം.
റിപ്പോർട്ടിനു പിന്നാലെ സർക്കാർ ആരോപണ വിധേയരെയും ഇരകളേയും ഒരുമിച്ചിരുത്തി കോണ്‍ക്ലേവ് നടത്താന്‍ പോകുകയാണ്. ഇങ്ങനെ ചെയ്യുന്നത് തെറ്റാണെന്ന് പ്രതിപക്ഷം പറഞ്ഞിരുന്നു. അത് തന്നെയാണ് ഡബ്ല്യൂസിസിയും പറഞ്ഞിരുന്നത്. അവരാണ് സിനിമ എന്ന തൊഴിലിടത്ത് നടക്കുന്ന ലഹരി ഉപയോഗത്തെപ്പറ്റിയും ലൈംഗിക ചൂഷണത്തെപ്പറ്റിയും പറഞ്ഞത്. അവർ കൊടുത്ത മൊഴികള്‍ പെന്‍ഡ്രൈവുകളിലും വാട്‌സാപ്പ് മെസേജുകളായും സർക്കാരിന്‍റെ പക്കല്‍ ഇരിക്കുകയാണ്. എന്നാല്‍ മൊഴിക്ക് പുറമേ ഇരകളോട് പരാതി നല്‍കാന്‍ ആവശ്യപ്പെടുകയാണെന്നും സർക്കാർ വേട്ടക്കാർക്കൊപ്പമാണെന്നും വി.ഡി. സതീശന്‍ ആരോപിച്ചു.