
ജാർഖണ്ഡിന്റെ പതിനാലാമത് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. നാലാം തവണയാണ് സോറൻ ജാർഖണ്ഡിന്റെ മുഖ്യമന്ത്രിയാകുന്നത്. മൊറാബാദി ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ സന്തോഷ് കുമാർ ഗാംഗ്വാർ സത്യവാചകം ചൊല്ലികൊടുക്കും. വൈകിട്ട് നാല് മണിക്കാണ് ചടങ്ങ് ആരംഭിക്കുന്നത്.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, ശരദ് പവാർ, മമത ബാനർജി, മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ, ഭഗവന്ത് മാൻ, സുഖ്‌വീന്ദർ സിങ് സുഖു, അഖിലേഷ് യാദവ്, അരവിന്ദ് കെജ്‌രിവാൾ എന്നിവർ ഉടപ്പെടെയുള്ള നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും. 81 അംഗ നിയമസഭാ സീറ്റിൽ 56 സീറ്റുകൾ നേടിയാണ് സോറൻ സർക്കാർ അധികാരത്തിലേറുന്നത്.
Also Read; ബിജെപിയുടെ രാഷ്ട്രീയ വേട്ടയാടലുകൾ നിഷ്‌ഫലം; ഗോത്രജനതയുടെ ട്രൂ ലീഡറായി വളർന്ന് ഹേമന്ത് സോറൻ
ജെഎംഎമ്മിൻ്റെ അമരക്കാരനെന്ന നിലയിൽ കയറ്റിറക്കങ്ങൾ നിറഞ്ഞതായിരുന്നു ഹേമന്ത് സോറന് 2024. കഴിഞ്ഞ ജനുവരി 31നാണ് ഭൂമി കുംഭകോണ കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസിയായ എൻഫോഴ്സ്‌മെൻ്റ് ഡയറക്ടറേറ്റ് ജാർഖണ്ഡ് മുഖ്യമന്ത്രിയെ കസ്റ്റഡിയിലെടുക്കുന്നത്. നിരന്തരമായ ചോദ്യം ചെയ്യലുകൾക്കൊടുവിൽ ഫെബ്രുവരി 4നാണ് ഇ.ഡി സംഘം അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്. പിന്നാലെ ഹേമന്ത് സോറൻ രാജിവെച്ച് അന്വേഷണം നേരിടുകയും ചെയ്തു.
ഹേമന്ത് സോറൻ്റെ അഭാവത്തിൽ ജെഎംഎം തലവൻ ഷിബു സോറൻ്റെ അടുത്ത അനുയായിയും പാർട്ടിയിൽ മൂന്നാമനെന്നും അറിയപ്പെട്ട ചംപയ് സോറൻ മുഖ്യമന്ത്രിയായി നിയമിതനായി. എന്നാൽ അപ്രതീക്ഷിതമായ രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ ചംപയ് സോറൻ ബിജെപിയിലേക്ക് ചേക്കേറുകയായിരുന്നു. തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വേണ്ടി മത്സരിച്ച ചംപയ് വിജയിച്ചെങ്കിലും ബിജെപിക്ക് കര തൊടാനായില്ല.
എന്നാൽ ഇതൊന്നും ജെഎംഎമ്മിനേയും ഹേമന്ത് സോറനേയും പിന്നോട്ടടിച്ചില്ലെന്നാണ് നിയമസഭാ തെരഞ്ഞടുപ്പ് ഫലം തെളിയിച്ചത്. ബർഹൈത്തിൽ മത്സരിച്ച മുഖ്യമന്ത്രി ഹേമന്ത് സോറൻ ബിജെപിയുടെ ഗാംലിയേൽ ഹെംബ്രോമിനെക്കാൾ മികച്ച ഭൂരിപക്ഷത്തിലാണ് ജയിച്ചത്. മാത്രവുമല്ല 2019ൽ 30 സീറ്റുകളിൽ വിജയിച്ച ജെഎംഎം ഇക്കുറി അതിനേക്കാൾ കൂടുതൽ സീറ്റുകളിൽ വിജയിക്കുകയും ചെയ്തു.ബർഹൈത് മണ്ഡലത്തിൽ തുടക്കം മുതൽ ലീഡ് നിലനിർത്തിയ ഹേമന്ദ് സോറൻ 39,791 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.