ഫേസ്ബുക്കിലും ഇൻസ്റ്റ​ഗ്രാമിലും നിങ്ങളറിയാതെ ട്രംപിനെ ഫോളോ ചെയ്യുന്നുണ്ടോ? ഇതാണ് കാരണം...

ഫേസ്ബുക്കിലും ഇൻസ്റ്റ​ഗ്രാമിലും നിങ്ങളറിയാതെ ട്രംപിനെ ഫോളോ ചെയ്യുന്നുണ്ടോ? ഇതാണ് കാരണം...

ഇത് ഏതെങ്കിലും തരത്തിലുള്ള സാങ്കേതിക പിഴവല്ലെന്നും മനപൂർവമായി രൂപകൽപ്പന ചെയ്ത ഒന്നാണെന്നുമാണ് പുറത്തുവരുന്ന വിവരം
Published on

യുഎസിൽ ഡൊണാൾഡ് ട്രംപ് അധികാരത്തിൽ വന്നതിനു പിന്നാലെ ഫേസ്ബുക്കിലും ഇൻസ്റ്റ​ഗ്രാമിലും അപ്രതീക്ഷിതമായ ചിലമാറ്റങ്ങൾ സംഭവിച്ചുവെന്ന് ഉപഭോക്താക്കൾ പരാതിപ്പെടുന്നതായി റിപ്പോർട്ട്. സത്യപ്രതിജ്ഞാ ചടങ്ങിനു പിന്നാലെ പലരും അവരറിയാതെ ട്രംപിന്റെയും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെയും ഔദ്യോഗിക അക്കൗണ്ടുകൾ പിന്തുടരുന്നതായാണ് കണ്ടെത്തൽ. ഇത് ഏതെങ്കിലും തരത്തിലുള്ള സാങ്കേതിക പിഴവല്ലെന്നും മനപൂർവമായി രൂപകൽപ്പന ചെയ്ത ഒന്നാണെന്നുമാണ് പുറത്തുവരുന്ന വിവരം.


മെറ്റാ വക്താവ് ആൻഡി സ്റ്റോൺ പറയുന്നത് പ്രകാരം, പ്രസിഡന്റ് ഓഫ് ദി യുണൈറ്റഡ് സ്റ്റേറ്റ്സിന്റെയും (POTUS) വൈറ്റ് ഹൗസിന്റെയും ഔദ്യോ​ഗിക അക്കൗണ്ടുകൾ ഭരണമാറ്റം വരുമ്പോൾ അടുത്ത സർക്കാരിന് വൈറ്റ് ഹൗസ് കൈമാറും. അതായത് മുൻ ഭരണകൂടത്തിന്റെ അക്കൗണ്ടുകളുടെ ഫോളോവേഴ്‌സ് പുതിയവയിലേക്ക് മാറ്റപ്പെടുന്നു. ചൊവ്വാഴ്ച വരെ, ജോ ബൈഡന്റെ ആർക്കൈവ് ചെയ്‌ത POTUS അക്കൗണ്ടിന് ഫേസ്ബുക്കിൽ 11 ദശലക്ഷം ഫോളോവേഴ്‌സാണ് ഉണ്ടായിരുന്നത്. ഇത് ട്രംപിന്റെ ഔദ്യോഗിക POTUS അക്കൗണ്ടുമായി യോജിക്കും. പ്രൊഫൈൽ പേജിലെ എലിപ്‌സിസിൽ ക്ലിക്കുചെയ്‌ത് "അൺഫോളോ" അല്ലെങ്കിൽ "ബ്ലോക്ക്" തെരഞ്ഞെടുത്ത് ഉപയോക്താക്കൾക്ക് ഈ അക്കൗണ്ടുകൾ എളുപ്പത്തിൽ അൺഫോളോ ചെയ്യാൻ കഴിയും.

അതേസമയം, ഇൻസ്റ്റ​ഗ്രാം യൂസേഴ്സിനെ വലയ്ക്കുന്നത് മറ്റൊരു വിചിത്രമായ പ്രശ്നമാണ്. ഇൻസ്റ്റ​ഗ്രാമിൽ #democrat ​ അല്ലെങ്കിൽ #democratic എന്ന് തിരയുമ്പോൾ ഫലം ലഭിക്കുന്നില്ലെന്നാണ് പരാതി. ഇതിനു പിന്നൽ രാഷ്ട്രീയ അജണ്ടയുണ്ടെന്നാണ് ആരോപണം. എന്നാൽ മെറ്റാ വക്താവ് ഇത് സാങ്കേതിക പിഴവാണെന്നും എത്രയും പെട്ടെന്ന് പരിഹരിക്കുമെന്നും അറിയിച്ചു.

മെറ്റാ സിഇഒ മാർക്ക് സുക്കർബർ​ഗും ട്രംപും തമ്മിലുള്ള ബന്ധത്തിൽ വന്ന മാറ്റമാണ് വിവാദങ്ങൾക്ക് കാരണമായത്. ട്രംപ് തെരഞ്ഞെടുക്കപ്പെടും മുൻപ് വരെ ഇരുവരും തമ്മിൽ അത്ര സുഖകരമായ ബന്ധമായിരുന്നില്ല. ട്രംപ് പ്രസിഡന്റായതോടെ ഇതിനു മാറ്റം വന്നു. ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത സുക്കർബർ​ഗ് സ്വതന്ത്ര ഫാക്ട് ചെക്കർമാരുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായും അറിയിച്ചു. ഈ നീക്കം മെറ്റാ പ്ലാറ്റ്‌ഫോമുകളിൽ തെറ്റായ വിവരങ്ങൾ വ്യാപിക്കുമെന്ന ആശങ്കയാണ് ഉയർത്തുന്നത്.

കൂടാതെ, വൈവിധ്യം, തുല്യത, ഉൾച്ചേർക്കൽ എന്നിവ പ്രോത്സാഹിപ്പിക്കുന്ന പരിപാടികൾ അവസാനിപ്പിക്കാനുള്ള ട്രംപിന്റെ പദ്ധതികളുമായി യോജിക്കുന്ന സമീപനമാണ് ഇപ്പോൾ സുക്കർബർ​ഗ് സ്വീകരിച്ചിരിക്കുന്നത്. റിപ്പബ്ലിക്കൻ പാർട്ടിയുമായി ബന്ധമുള്ള ജോയൽ കപ്ലാൻ ഉൾപ്പെടെ ഒരു പുതിയ നേതൃത്വ സംഘത്തെയും മെറ്റ സിഇഒ കമ്പനിയുടെ ഭാ​ഗമാക്കിയിട്ടുണ്ട്. വൈവിധ്യത്തോടും വസ്തുതാധിഷ്ഠിത വിവരങ്ങളോടുമുള്ള മെറ്റയുടെ പ്രതിബദ്ധതയിൽ മാറ്റങ്ങൾ വരുന്നതായാണ് ഈ നീക്കങ്ങൾ സൂചിപ്പിക്കുന്നത്.

News Malayalam 24x7
newsmalayalam.com