
എരുമേലിയിൽ പേട്ട തുളളൽ കഴിഞ്ഞെത്തുന്ന അയ്യപ്പഭക്തരിൽ നിന്ന് കുറി തൊടുന്നതിന് പണം പിരിക്കാനുളള തിരുവിതാംകൂർ ദേവസ്വം ബോർഡ് നടപടിക്കെതിരെയുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ആരും ഭക്തരെ ചൂഷണം ചെയ്യാതിരിക്കാനാണ് ഏഴു ലക്ഷം രൂപയ്ക്ക് കരാർ നൽകിയതെന്നും ആരെയും നിർബന്ധിക്കുന്നില്ലെന്നുമായിരുന്നു ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചത്. എന്നാൽ ഇതിന്‍റെ പേരിൽ കരാറുകാരൻ കോടികളല്ലേ സമ്പാദിക്കുന്നതെന്ന് കോടതി ചോദിച്ചിരുന്നു. കുറി തൊടുന്നതിന് പണം വാങ്ങുന്ന വ്യക്തിയുടെ വിശദാംശങ്ങൾ ഇന്ന് ഹാജരാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
അയ്യപ്പസേവാ സമാജം നൽകിയ ഹർജിയാണ് കോടതി വീണ്ടും പരിഗണിക്കുന്നത്. എരുമേലി അയ്യപ്പക്ഷേത്രത്തിൽ ഭക്തരിൽ നിന്ന് ചന്ദനം, സിന്ദൂരം തുടങ്ങിയ കുറികൾക്ക് 10 രൂപ ഫീസ് ഈടാക്കാനുള്ള തീരുമാനത്തിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. പിന്നാലെയാണ് ദേവസ്വം ബോർഡ് തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് അയ്യപ്പസേവാ സമാജം ഹൈക്കോടതിയിൽ ഹർജി നൽകിയത്.
ഭക്തരെ ചൂഷണം ചെയ്യുന്ന നടപടിയാണ് ബോർഡിൻ്റേതെന്നും മുൻ വർഷങ്ങളിലേത് പോലെ സൗജന്യമായി കുറിതൊടാൻ ഭക്തർക്ക് അവസരം ഒരുക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്. എരുമേലിയിൽ സ്‌പെഷ്യൽ കമ്മീഷണർ സേവനം ഉറപ്പാക്കണമെന്നും രാസ സിന്ദൂരത്തിൻ്റെ ഉപയോഗം തടയണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.