ആനകളുടെ പരിപാലനവും സുരക്ഷയും ദേവസ്വത്തിന്റെ കടമ; മണക്കുളങ്ങര ആനയിടഞ്ഞ സംഭവത്തിൽ സ്വമേധയാ കേസെടുത്തു

"രണ്ട് ആനകള്‍ പരസ്പരം സ്പര്‍ശിക്കുമ്പോള്‍ തന്നെ വന്യസ്വഭാവം പ്രകടമാകും. പടക്കം പൊട്ടിക്കുന്ന സ്ഥലത്ത് എന്തിനാണ് ആനകളെ നിര്‍ത്തിയത്"
ആനകളുടെ പരിപാലനവും സുരക്ഷയും ദേവസ്വത്തിന്റെ കടമ; മണക്കുളങ്ങര ആനയിടഞ്ഞ സംഭവത്തിൽ സ്വമേധയാ കേസെടുത്തു
Published on

കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തില്‍ ആനയിടഞ്ഞ് മൂന്നുപേര്‍ മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

ആനകളുടെ പരിപാലനവും സുരക്ഷയും ഉടമയെന്ന നിലയില്‍ ദേവസ്വത്തിന്റെ കടമയെന്ന് ഹൈക്കോടതി വ്യക്തമാക്കി. രണ്ട് ആനകള്‍ പരസ്പരം സ്പര്‍ശിക്കുമ്പോള്‍ തന്നെ വന്യസ്വഭാവം പ്രകടമാകും. പടക്കം പൊട്ടിക്കുന്ന സ്ഥലത്ത് എന്തിനാണ് ആനകളെ നിര്‍ത്തിയത്. ആനകളെ തുടര്‍ച്ചയായി യാത്ര ചെയ്യിക്കുന്നത് എന്തിനാണെന്നും ഹൈക്കോടതി ചോദിച്ചു.

25 കിലോമീറ്റര്‍ വേഗതയിലാണ് വാഹനത്തില്‍ ആനകളെ കൊണ്ടുപോയതെന്ന് ഗുരുവായൂര്‍ ദേവസ്വം പറഞ്ഞു. ഒന്നര മാസമായി ആനകളെ പലയിടത്തായി എഴുന്നള്ളിപ്പിനായി കൊണ്ടുപോകുന്നു. ഇക്കാര്യം രജിസ്റ്ററില്‍ വ്യക്തമാണ്. ഒരു ദിവസം നൂറ് കിലോമീറ്ററിലധികം ദൂരം ആനകളെ കൊണ്ടുപോയെന്നും കോടതി നിരീക്ഷിച്ചു.

പടക്കം പൊട്ടിക്കുന്നതിന് ക്ഷേത്രം ഭാരവാഹികള്‍ അനുമതി നേടിയില്ലെന്ന് കോടതിയിൽ സര്‍ക്കാര്‍ ആരോപിച്ചു. ഇക്കാര്യത്തില്‍ എക്‌സപ്ലോസീവ്‌സ് നിയമം അനുസരിച്ച് കേസെടുത്ത് അന്വേഷിക്കുന്നു. അസ്വഭാവിക മരണത്തിനും കേസെടുത്ത് അന്വേഷിക്കുന്നു. ആനകള്‍ക്ക് പരുക്കുണ്ടോയെന്ന് ഹൈക്കോടതി ചോദിച്ചു. ഗോകുല്‍ എന്ന ആനയ്ക്ക് പരുക്കുണ്ടെന്ന് ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു.

മനക്കുളങ്ങര ആന ഇടഞ്ഞ സംഭവത്തിൽആനകള്‍ക്ക് പരിക്ക് പറ്റിയതില്‍ ഗുരുവായൂര്‍ ദേവസ്വം വെറ്ററിനറി സര്‍ജന്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി വ്യക്തമാക്കി.ആനകള്‍ക്ക് മതിയായ ഭക്ഷണം ലഭിക്കുന്നുണ്ടോയെന്നതില്‍ ലൈവ് സ്‌റ്റോക് ഇന്‍സ്‌പെക്ടര്‍ റിപ്പോര്‍ട്ട് നല്‍കണം.  പീതാംബരന്‍, ഗോകുല്‍ എന്നീ ആനകളെ ആനക്കോട്ടയില്‍ നിന്ന് പുറത്തുകൊണ്ടുപോകില്ലെന്ന് ഗുരുവായൂര്‍ ദേവസ്വവും അറിയിച്ചു.

അതേസമയം, കൊയിലാണ്ടിയിൽ ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ സഹായധനം കൈമാറിയെന്ന് മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. മലബാർ ദേവസ്വം ബോർഡ്, ഗുരുവായൂർ ദേവസ്വം എന്നിവരാണ് തുക നൽകുന്നത്. അതിനായി വകുപ്പ് മുൻകൈയെടുത്തുവെന്നും വി.എൻ. വാസവൻ പറഞ്ഞു.

മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിലാണ് ആനയിടഞ്ഞുണ്ടായ അപകടത്തിൽ കുറുവങ്ങാട് സ്വദേശികളായ ലീല (85), അമ്മുക്കുട്ടി (85), രാജൻ വടക്കായി എന്നിവരാണ് മരിച്ചത്. ആന ഇടഞ്ഞതിനെ തുടര്‍ന്ന് ആളുകള്‍ ചിതറിയോടുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് മരണം. സംഭവത്തില്‍ 30 ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു.

ക്ഷേത്രത്തിന് സമീപം ആനകള്‍ എത്തിയപ്പോള്‍ പടക്കം പൊട്ടിച്ചതാണ് ഇടയാനുള്ള കാരണമെന്നാണ് നി​ഗമനം. ഇടഞ്ഞ ആന തൊട്ടു മുന്‍പിലുള്ള ആനയെ കുത്തി. തുടര്‍ന്ന് രണ്ട് ആനകളും വിരണ്ടോടുകയായിരുന്നു. ഇടഞ്ഞ ആനകളെ തളച്ചിട്ടുണ്ട്. ഗുരുവായൂരിൽ നിന്നെത്തിച്ച ഗോകുൽ, പീതാംബരൻ എന്നീ ആനകളാണ് ഇടഞ്ഞത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com