
കൊച്ചി വൈറ്റിലയിലെ ചന്ദർകുഞ്ച് ആർമി ഫ്ലാറ്റ് ടവറുകൾ പൊളിച്ച് പുതിയത് നിർമിക്കണമെന്ന് ഹൈക്കോടതി. ഫ്ലാറ്റ്സമുച്ചയത്തിലെ ‘ബി’, ‘സി’ ടവറുകളാണ് പൊളിക്കേണ്ടത്. താമസക്കാർ നൽകിയ ഹർജിയിലാണ് ഉത്തരവ്. ഇവിടുത്തെ താമസക്കാരെ എത്രയും വേഗം ഒഴിപ്പിക്കണമെന്നും, അവർക്ക് വാടകയിനത്തിൽ പ്രതിമാസം പണം നൽകണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.
ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷൻ പണിതുനൽകിയ കെട്ടിടത്തിനാണ് ബലക്ഷയം ഉണ്ടെന്ന റിപ്പോർട്ട് വന്നത്. ചന്ദേർകുഞ്ജിൽ 264 കുടുംബങ്ങളാണുള്ളത്. ടവറുകൾ പൊളിച്ച് പുതിയത് നിർമിക്കുന്നതിനും താമസക്കാരെ ഒഴിപ്പിക്കുന്ന കാര്യങ്ങൾക്കും ജില്ലാ കലക്ടർ രണ്ടാഴ്ചയ്ക്കുള്ളിൽ സമിതി രൂപീകരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. നിലവിലുള്ള ഫ്ലാറ്റുകളുടെ അതേ സൗകര്യവും വലിപ്പവും പുതുതായി നിർമിക്കുന്ന ഫ്ലാറ്റുകൾക്ക് വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.