തൃശൂര്‍ പൂരം കലക്കല്‍: മൂന്ന് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി

മെയ് ആറിനാണ് ഇത്തവണത്തെ തൃശൂർ പൂരം നടക്കുക
തൃശൂര്‍ പൂരം കലക്കല്‍: മൂന്ന് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി
Published on

തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. മൂന്ന് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണാൻ ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി. യുക്തിപരമായ തീരുമാനത്തിൽ അന്വേഷണം എത്തിച്ചേരണം, ഈ വർഷത്തെ പൂരം ശരിയായി നടത്തണം,മാനദണ്ഡങ്ങൾ പാലിച്ചും കൃത്യമായ വ്യവസ്ഥകളോടെയുമാകണം പൂരം നടത്തേണ്ടതെന്നും ഹൈക്കോടതി നിർദേശം നൽകി.


ക്രമസമാധാന പ്രശ്നമുണ്ടാക്കുന്നവരെ നിയമപരമായിത്തന്നെ നേരിടണം, ക്രമസമാധാനം ഉറപ്പുവരുത്താൻ സംസ്ഥാന പൊലീസ് മേധാവിയുടെ മേൽനോട്ടം വേണം, പൊലീസിനെ കൃത്യമായി വിന്യസിക്കണം എന്നും ഡിജിപിക്ക് ഹൈക്കോടതി നിർദേശം നൽകി. ജില്ലാ കളക്ടറും എസ്‌പിയും കാര്യങ്ങൾ ഏകോപിപ്പിക്കണമെന്നും നിർദേശത്തിൽ പറയുന്നു.

അതേസമയം തൃശൂർ പൂരത്തിന് മുന്നോടിയായി സാംസ്കാരിക നഗരി അണിഞ്ഞൊരുങ്ങുകയാണ്. മെയ് ആറിനാണ് ഇത്തവണത്തെ തൃശൂർ പൂരം നടക്കുക. ഓരോ പൂരാസ്വാദകനുമാണ് തൃശൂർ പൂരം നടത്തുന്നതെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞു. ഈ ഉത്സവകാലം ഏറ്റവും ഭംഗിയാകട്ടെ എന്ന് ആശംസിക്കുന്നതായും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. ആശങ്കകളുണ്ടെങ്കിലും പരമാവധി ജനങ്ങളെ പങ്കെടുപ്പിച്ച് തർക്കമില്ലാതെ തൃശൂർ പൂരം നടത്തുമെന്നു മന്ത്രി കെ.രാജൻ പറഞ്ഞിരുന്നു.


കേന്ദ്രസര്‍ക്കാര്‍ ഒക്ടോബറില്‍ പുറത്തിറക്കിയ ഭേദഗതി നടപ്പാക്കിയാല്‍ തൃശൂര്‍ പൂരം വെടിക്കെട്ട് നടപ്പാക്കാന്‍ കഴിയില്ലെന്നാണ് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് പറഞ്ഞത്. 'കേന്ദ്ര സര്‍ക്കാര്‍ ഒക്ടോബറില്‍ പുറത്തിറക്കിയ ഭേദഗതി നോക്കിയാല്‍ മാഗസിനില്‍ നിന്നും 200 മീറ്റര്‍ അകലമാണ് വെടിക്കെട്ട് നടത്തുന്നതിനായി പറഞ്ഞിരിക്കുന്നത്. അത് നടപ്പിലാക്കുകയാണെങ്കില്‍ നമുക്ക് തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ട് നടത്താന്‍ സാധിക്കില്ല. അതില്‍ ഒരു ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് ഇരു ദേവസ്വങ്ങളും സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്,' ജി. രാജേഷ് പറഞ്ഞു.

പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട കേന്ദ്ര ഭേദഗതിയിൽ മാറ്റം വരുത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.പൂരം ഭംഗിയായി നടത്താനാണ് സർക്കാരിൻ്റെ ശ്രമം. ആചാരാനുഷ്ഠാനങ്ങൾക്ക് വിഘ്നം വരുത്താതെ പരിപാടി നടത്താൻ കഴിയണം. അതിന് തടസങ്ങൾ ഉണ്ടാക്കുന്നതാണ് കേന്ദ്രത്തിൻ്റെ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com