
കൊല്ലം ക്ഷേത്രോത്സവത്തോട് അനുബന്ധിച്ചുള്ള ഗാനമേളയിൽ ആർഎസ്എസിന്റെ ഗണഗീതം പാടിയ സംഭവത്തിൽ പ്രാദേശിക ആര്‍എസ്എസ് നേതാക്കളെ കക്ഷി ചേര്‍ക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിൻ്റെ ഇടക്കാല ഉത്തരവിലാണ് ഇത് വ്യക്തമാക്കിയത്. ക്ഷേത്രോത്സവത്തിലെ ഗണഗീതാലാപനം ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി നടപടിയെടുത്തിരിക്കുന്നത്. കോട്ടുക്കൽ മഞ്ഞിപ്പുഴ ശ്രീ ഭഗവതി ഭദ്രകാളി ക്ഷേത്രത്തിലാണ് ഗണഗീതം പാടിയത്. ക്ഷേത്ര പരിസരത്ത് കായിക-ആയുധ പരിശീലനം നടത്തിയവരെയും കക്ഷി ചേര്‍ക്കും.
ഗണഗീതം പാടിയ സംഭവത്തിൽ കോട്ടുക്കൽ സ്വദേശി അഖിലാണ് പരാതി നൽകിയത്. ക്ഷേത്രോത്സവത്തിന്റെ ഭാഗമായി 'നാഗർകോവിൽ നൈറ്റ് ബേഡ്സ്' എന്ന ഗായക സംഘത്തിന്റെ ഗാനമേളയിലാണ് ഗണഗീതം പാടിയത്. ടീം ഛത്രപതി എന്ന ഗ്രൂപ്പാണ് ഗാനമേളയുടെ സ്പോൺസർമാർ. ഗാനമേള ബുക്ക് ചെയ്ത സമയത്ത് തന്നെ ആർഎസ്എസിൻ്റെ രണ്ട് ഗാനങ്ങൾ പാടണമെന്ന് സ്പോൺസർമാർ ആവശ്യപ്പെട്ടുവെന്നാണ് ഗാനമേള സംഘം പറയുന്നത്.
ഒരു ഗാനമേ തങ്ങൾക്ക് അറിയുള്ളുവെന്നും അത് പാടാമെന്ന് ഉറപ്പ് നൽകിയെന്നുമാണ് ഇവർ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്ഷേത്രത്തിൽ ഗണഗീതം പാടിയത്. പാടിയത് ദേശഭക്തിഗാനമാണെന്നായിരുന്നു ക്ഷേത്രം ഉപദേശക സമിതിയുടെ വിശദീകരണം. പരാതി രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും ഉപദേശക സമിതി ആരോപിച്ചു.