
വയനാടിന്റെ പേരിലുള്ള സ്വകാര്യ വ്യക്തികളും സംഘടനകളും നടത്തുന്ന പണപ്പിരിവ് നിയന്ത്രിക്കണം എന്നാവശ്യപ്പെട്ട് അഭിഭാഷകനും നടനുമായ സി. ഷുക്കൂര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജിക്കാരനോട് 25,000 രൂപ പിഴയൊടുക്കാനും കോടതി നിര്‍ദേശിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പിഴയടയ്ക്കാനാണ് ഉത്തരവ്.
ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരാത്ത സ്വകാര്യ വ്യക്തികളും സംഘടനകളും പണം പിരിക്കുന്ന സാഹചര്യത്തിലാണ് സി. ഷുക്കൂര്‍ പരാതി നല്‍കിയത്. നിയമവിരുദ്ധമായ ഫണ്ട് ശേഖരണം നിയന്ത്രിച്ചില്ലെങ്കില്‍ പലരുടെയും പണം നഷ്ടപ്പെടും. സമൂഹ നന്മ കണക്കാക്കി പണം സംഭവാന ചെയ്യുന്നവരുണ്ട്. എന്നാല്‍ ഫണ്ടിന്റെ ഭൂരിഭാഗവും അര്‍ഹരായവരിലേക്ക് എത്താന്‍ സാധ്യതയില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് സി. ഷുക്കൂർ ഹര്‍ജി നല്‍കിയത്.
പൊതുജനങ്ങളില്‍ നിന്ന് ഫണ്ട് ശേഖരിക്കുന്ന സ്ഥാപനത്തിന്റെയോ വ്യക്തിയുടെയോ സ്വഭാവത്തെക്കുറിച്ച് അന്വേഷണം നടത്താനും, അങ്ങനെ ശേഖരിക്കുന്ന പണം അവര്‍ എങ്ങനെ ചെലവഴിക്കുന്നുവെന്ന് നിരീക്ഷിക്കാനും സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.