
നടിയെ ആക്രമിച്ച കേസിൽ പ്രതി പൾസർ സുനിയുടെ ഹർജി തള്ളി ഹൈക്കോടതി. രണ്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന ആവശ്യമാണ് കോടതി നിരസിച്ചത്. വിചാരണ വൈകിപിക്കാനുള്ള നടപടിയാണ് പള്‍സര്‍ സുനിയുടേതെന്ന് കോടതി വിലയിരുത്തി. സാക്ഷികളെ വീണ്ടും വിസ്തരിക്കേണ്ടത് അനിവാര്യമായ നടപടിയല്ല. വീണ്ടും വിസ്താരം നടത്തുന്നത് കേസിന്റെ വിചാരണ വൈകാന്‍ ഇടയാക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
അതേസമയം, കേസിലെ വിചാരണ നടപടികൾ തുറന്ന കോടതിയിൽ വേണമെന്ന ആവശ്യവുമായി അതിജീവിത എത്തിയിരുന്നു. വിചാരണയുടെ വിവരങ്ങൾ പുറംലോകം അറിയുന്നതിൽ എതിർപ്പില്ല. വിചാരണ സംബന്ധിച്ച് തനിക്കെതിരെ തെറ്റായ കാര്യങ്ങൾ പുറത്തു പ്രചരിക്കുന്നുണ്ട്. വിചാരണയുടെ യഥാർഥ വശങ്ങൾ പുറത്തുവരണം. അതുകൊണ്ടുതന്നെ അടച്ചിട്ട മുറിയിലെ വാദം അവസാനിപ്പിച്ച് തുറന്ന കോടതിയിൽ അന്തിമവാദം നടത്തണമെന്നും അതിജീവിത ആവശ്യപ്പെട്ടിരുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻ കോടതിയാണ് അതിജീവിതയുടെ ഹർജി പരിഗണിക്കുന്നത്.