
തടവുകാർക്ക് അടുത്ത ബന്ധുക്കളെ സന്ദർശിക്കാൻ സംസ്ഥാനത്തിന് പുറത്തേക്ക് എസ്കോർട്ട് വിസിറ്റ് അനുവദിക്കാത്തത് വിവേചനമായി കാണാനാവില്ലെന്ന് ഹൈക്കോടതി. അടുത്ത ബന്ധുക്കൾ മരണപ്പെട്ടാൽ മാത്രമേ സംസ്ഥാനത്തിന് പുറത്തേക്ക് എസ്കോർട്ട് വിസിറ്റ് അനുവദിക്കൂവെന്ന നിയമം വിവേചമാണെന്നാരോപിച്ച് നൽകിയ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. ഹർജി ഹൈക്കോടതി തള്ളി.
വിയ്യൂർ അതിസുരക്ഷ ജയിലിൽ തടവിൽ കഴിയുന്ന കർണാടക സ്വദേശി ബി.ജി. കൃഷ്ണമൂർത്തിയാണ് ഹർജി നൽകിയത്. യുഎപിഎ കേസിൽ 2021 നവംബറിൽ അറസ്റ്റിലായി വിചാരണ തടവുകാരനായാണ് ഹർജിക്കാരൻ ജയിലിൽ കഴിയുന്നത്. ചിക്കമംഗലുരുവിലുള്ള അമ്മയെ സന്ദർശിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹർജിക്കാരൻ നൽകിയ എസ്കോർട്ട് വിസിറ്റ് അപേക്ഷ നിഷേധിച്ചതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
പരോൾ ലഭിക്കാൻ അർഹതയില്ലാത്ത 'തടവുകാർക്ക് പൊലീസ് അകമ്പടിയോടെ അടുത്ത ബന്ധുക്കളെ സന്ദർശിക്കാൻ നിലവിൽ അനുമതിയുണ്ട്. 24 മണിക്കൂർ സമയമാണ് എസ്കോർട്ട് വിസിറ്റിനായി അനുവദിക്കുന്നത്.