വീണയ്ക്കും CMRLനും ആശ്വാസം; SFIO കുറ്റപത്രത്തിലെ നടപടികൾ നാല് മാസത്തേക്ക് കൂടി തടഞ്ഞ് ഹൈക്കോടതി

സിഎംആർഎൽ നൽകിയ ഹർജിയിലാണ് നടപടി. എസ്എഫ്ഐഒ സമ‍ർപ്പിച്ച കുറ്റപത്രത്തിൻ്റെ സമൻസ് അയക്കുന്നതടക്കമുള്ള നടപടികളാണ് കോടതി തടഞ്ഞത്
വീണയ്ക്കും CMRLനും ആശ്വാസം; SFIO കുറ്റപത്രത്തിലെ നടപടികൾ നാല് മാസത്തേക്ക് കൂടി തടഞ്ഞ് ഹൈക്കോടതി
Published on

മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ വിജയൻ അടക്കമുള്ളവ‍ർ പ്രതികളായ മാസപ്പടി കേസിൽ എസ്എഫ്ഐഒ റിപ്പോർട്ടിലെ നടപടികൾ നാല് മാസത്തേക്ക് കൂടി തടഞ്ഞ് ഹൈക്കോടതി. സിഎംആർഎൽ നൽകിയ ഹർജിയിലാണ് നടപടി. എസ്എഫ്ഐഒ സമ‍ർപ്പിച്ച കുറ്റപത്രത്തിൻ്റെ സമൻസ് അയക്കുന്നതടക്കമുള്ള നടപടികളാണ് കോടതി തടഞ്ഞത്. നേരത്തെ രണ്ട് മാസത്തേക്ക് നടപടികൾ തടഞ്ഞ് അവധിക്കാല ബെഞ്ച് വേനലവധിക്ക് മുൻപ് ഉത്തരവിട്ടിരുന്നു. ഹ‍ർജി പരി​ഗണിച്ച ജസ്റ്റിസ്. പി.വി. കുഞ്ഞികൃഷ്ണൻ നാല് മാസത്തേക്ക് കൂടി ഉത്തരവ് നീട്ടുകയായിരുന്നു.

എസ്എഫ്ഐഒ കുറ്റപത്രം പൊലീസ് റിപ്പോ‍ർട്ടല്ലെന്നും അതിനെ പരാതിയായി മാത്രം കണക്കാക്കണമെന്നും ആയിരുന്നു സിഎംആ‍ർഎൽ ഹൈക്കോടതിയിൽ സമ‍ർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടത്. അങ്ങനെ വരുമ്പോൾ കോടതിക്ക് എതി‍ർകക്ഷിയെ കൂടി കേൾക്കേണ്ടി വരും, എതിർകക്ഷികളെ കേൾക്കാതെ തന്നെ സമൻസ് അയക്കുന്ന നടപടി നിയമവിരുദ്ധമാണ്, എസ്എഫ്ഐഒ റിപ്പോ‍ർട്ടിലെ ഉള്ളടക്കമല്ല സിഎംആർഎൽ ചോദ്യം ചെയ്തിരുന്നത്, സാങ്കേതിക പ്രശ്നങ്ങളാണ് ചോദ്യം ചെയ്തത്, എസ്എഫ്ഐഒ കുറ്റപത്രം പരാതിയായി മാത്രം കണക്കാക്കണം എന്നിങ്ങനെയായിരുന്നു സിഎംആർഎല്ലിൻ്റെ ഹർജിയിലെ ആവശ്യം.

മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്ക് നിർണായക പങ്കെന്നാണ് എസ്എഫ്ഐഒയുടെ റിപ്പോർട്ട്. ഇടപെടലിലൂടെ 2.7 കോടി കൈപ്പറ്റിയ വീണ പ്രതി പട്ടികയിൽ 11-ാമതാണ്. വീണയുടെ ഐടി കമ്പനി ഒരു സേവനവും നൽകിയിരുന്നില്ലെന്നും സിഎംആർഎൽ എംഡി ശശിധരൻ കർത്തയുമായി ചേർന്നാണ് പണം കൈപ്പറ്റിയതെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. വീണ വിജയന് ഒപ്പം സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത, സിഎംആര്‍എല്‍ ഫിനാന്‍സ് വിഭാഗം ചീഫ് ജനറല്‍ മാനേജര്‍ സുരേഷ് കുമാര്‍ എന്നിവരും പ്രതികളാണ്. വീണാ വിജയന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com