
മനുഷ്യ- വന്യജീവി സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള ഉന്നതതല യോഗം ഇന്ന് ചേരും. വൈകിട്ട് 3.30 ന് നടക്കുന്ന യോഗത്തിൽ വിവിധ വകുപ്പ് മന്ത്രിമാർ, ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാർ, വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, സംസ്ഥാന പൊലീസ് മേധാവി, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി തുടങ്ങിയവർ പങ്കെടുക്കും.
ചീഫ് സെക്രട്ടറി, വനം, ധനകാര്യം, തദ്ദേശസ്വയംഭരണം, വൈദ്യുതി, ആഭ്യന്തരം, ജലസേചനം, റവന്യൂ വകുപ്പ് സെക്രട്ടറിമാർ, വനം - വന്യജീവി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, സംസ്ഥാന പോലീസ് മേധാവി, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി എന്നിവരും പങ്കെടുക്കും. സെക്രട്ടറിയറ്റിലെ മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ വച്ചാണ് യോഗം ചേരുക.
മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ ഇതുവരെ സ്വീകരിച്ച നടപടികൾ യോഗത്തിൽ മുഖ്യമന്ത്രി വിലയിരുത്തും. കഴിഞ്ഞ 12 ന് വനം മന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിൽ മനുഷ്യ വന്യ ജീവി സംഘർഷങ്ങൾ ലഘൂകരിക്കാൻ 10 മിഷനുകൾക്ക് രൂപം നൽകിയിരുന്നു. എന്നാൽ തൊട്ടുപിന്നാലെ വീണ്ടും ആറളത്ത് കാട്ടാന ആക്രമണമുണ്ടായ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചത്.
സംസ്ഥാനത്ത് തുടർച്ചായുണ്ടാകുന്ന വന്യജീവി ആക്രമണം ജനങ്ങൾക്കിടയിൽ കടുത്ത പ്രതിഷേധങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. ദിവസേന എന്നോണമാണ് മലയോരമേഖലയിൽ വന്യജീവി ആക്രമണമുണ്ടാവുന്നത്.