
ദ ഹിന്ദു പത്ര വിവാദത്തിൽ ഇങ്ങനെ ഒരു പിആർ ഏജൻസി ഉണ്ടോയെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. ആരാണ് പിആർ ഏജൻസിയ്ക്ക് പണം നൽകുന്നത്. ഹിന്ദു പത്രം ഒരു നുണക്കഥയാണ് പ്രചരിപ്പിക്കുന്നത് എന്ന് വിശ്വാസിക്കുന്നില്ല. ഫോൺ ചോർത്തി എന്ന ആരോപണത്തിൽ അൻവറിന് എതിരെ നടപടി ഇല്ലത്തത് എന്താണ്. ജമാഅത്തെ ഇസ്ലാമിക്കും എസ്ഡിപിഐയ്ക്കും എന്തിനാണ് അമാനുഷിക പരിഗണന നൽകുന്നതെന്നും ഷിബു ബേബി ജോൺ ചോദിച്ചു. പ്രതിപക്ഷത്ത് നിന്നും നിരവധി നേതാക്കൾ ഇതിനകം കഴിഞ്ഞ ദിവസം ദ ഹിന്ദു പത്രത്തിൽ പ്രസിദ്ധീകരിച്ച പിണറായി വിജയൻ്റെ വിവാദ അഭിമുഖത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം, ദ ഹിന്ദുവിൽ നൽകിയ അഭിമുഖത്തിൽ വന്ന പരാമർശങ്ങളിൽ പ്രതികരണം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ തന്നെ നൽകിയിരുന്നു. നമ്മുടെ സംസ്ഥാനത്തെ ഒരു ജില്ലയേയോ മതവിഭാഗത്തെയോ കുറ്റപ്പെടുത്തുന്ന സമീപനം തന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ സമൂഹത്തിലെ ഏതെങ്കിലും ഒരു വിഭാഗത്തെപ്പറ്റി തന്റെ ഭാഗത്ത് നിന്ന് മുൻപും പരാമർശം ഉണ്ടായിട്ടില്ല. എന്നാൽ ചില കാര്യങ്ങളിൽ വിയോജിപ്പ് പറയാറുണ്ട്. വർഗീയത അടക്കമുള്ള കാര്യങ്ങളിലുള്ള വിയോജിപ്പ് മുൻപും തുറന്ന് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിവാദം ഉടലെടുത്തപ്പോൾ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും പത്രത്തെ ബന്ധപ്പെടുകയും, തെറ്റായ കാര്യം വരാനുണ്ടായ സാഹചര്യത്തെ കുറിച്ച അവരോട് തന്നെ അന്വേഷിക്കാനും ആവശ്യമായ വിശദീകരണം നൽകാനും ആവശ്യപ്പെട്ടിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വീഴ്ച പറ്റിയെന്ന് സമ്മതിച്ച് പിന്നീട് പത്രം രംഗത്തെത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, പിആർ ടീമിനെക്കുറിച്ച് മുഖ്യമന്ത്രി ഒന്നും പ്രതികരിച്ചില്ല.