കാനഡയിലെ ഹിന്ദു ക്ഷേത്രം ആക്രമിച്ച സംഭവം; ക്ഷേത്ര പൂജാരിയെ സസ്പൻഡ് ചെയ്ത് ഹിന്ദു സഭാ മന്ദിർ

നവംബർ മൂന്നിനാണ് കാനഡയിലെ ബ്രാംപ്ടണിലെ ഹിന്ദു സഭാ ക്ഷേത്രം ഖലിസ്ഥാൻ വാദികൾ ആക്രമിച്ചത്
കാനഡയിലെ ഹിന്ദു ക്ഷേത്രം ആക്രമിച്ച സംഭവം; ക്ഷേത്ര പൂജാരിയെ സസ്പൻഡ് ചെയ്ത് ഹിന്ദു സഭാ മന്ദിർ
Published on

കാനഡയിലെ ബ്രാംപ്ടണിൽ ഹിന്ദു ക്ഷേത്രം ഖലിസ്ഥാനികൾ ആക്രമിച്ച സംഭവത്തിൽ പൂജാരിക്കെതിരെ നടപടി. ക്ഷേത്ര പൂജാരി നടത്തിയ ചില പരാമർശങ്ങൾ പ്രദേശത്ത് പ്രകോപനമുണ്ടാക്കിയെന്ന കണ്ടെത്തലിനെ ഇയാളെ തുടർന്ന് സസ്‌പെൻഡ് ചെയ്തു. ഹിന്ദു സഭാ മന്ദിറാണ് നടപടിയെടുത്ത വിവരം പുറത്തുവിട്ടത്.

നവംബർ മൂന്നിനാണ് കാനഡയിലെ ബ്രാംപ്ടണിലെ ഹിന്ദു സഭാ ക്ഷേത്രം ഖലിസ്ഥാൻ വാദികൾ ആക്രമിച്ചത്. ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ വിശ്വാസികളെ സംഘം ആക്രമിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ കാനഡയും ഇന്ത്യയും ആക്രമണത്തെ അപലപിച്ചിരുന്നു. കാനഡ സർക്കാരിനോട് നടപടിയാവശ്യപ്പെട്ട് ഇന്ത്യ കത്തയച്ചു.

എന്നാൽ ആക്രമണം വലിയ പ്രതിഷേധങ്ങൾക്ക് വഴിതെളിച്ചു. ഹിന്ദു സംഘടനകൾ ഖലിസ്ഥാൻ വിരുദ്ധ മുദ്രാവാക്യങ്ങളും ജയ് ശ്രീറാമും വിളിച്ച് കാനഡയിലെ തെരുവുകളിലേക്ക് ഇറങ്ങി. ഈ സംഭവങ്ങൾക്ക് പിന്നാലെയാണ് ക്ഷേത്ര പൂജാരിയെ സസ്‌പെൻഡ് ചെയ്‌തുകൊണ്ട് ഹിന്ദു സഭാ മന്ദിർ പ്രസ്താവനയിറക്കിയത്. ക്ഷേത്രത്തിനു നേരെ ആക്രമണമുണ്ടായതിന് പിന്നില്‍ പൂജരിയുടെ ചില വിവാദ പരാമർശങ്ങളെന്നാണ് കണ്ടെത്തല്‍. കൂടുതല്‍ കാര്യങ്ങള്‍ ഹിന്ദു സഭാ മന്ദിർ വെളിപ്പെടുത്തിട്ടില്ല. അതേസമയം ഹിന്ദു, സിഖ് വിഭാഗത്തിലുള്ളവർ ഐക്യത്തോടെ കഴിയുന്ന മേഖലയാണിതെന്നും സംഘർഷം കടുപ്പിക്കരുതെന്നും ബ്രാംപ്ടൺ മേയർ പാട്രിക് ബ്രൌൺ അഭ്യർത്ഥിച്ചു.

സംഭവത്തിൽ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. "ഇത്തരം അക്രമങ്ങൾ ഒരിക്കലും ഇന്ത്യയുടെ ദൃഢനിശ്ചയത്തെ ദുർബലപ്പെടുത്തില്ല. കനേഡിയൻ സർക്കാർ നീതി ഉറപ്പാക്കുകയും നിയമവാഴ്ച ഉയർത്തിപ്പിടിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു," പ്രധാനമന്ത്രി എക്സിൽ കുറിച്ചു. രാജ്യത്തെ ഇന്ത്യൻ നയതന്ത്രജ്ഞരെ ഭീഷണിപ്പെടുത്തിയ നടപടി ഭീരുത്വ ശ്രമങ്ങളാണെന്നും പ്രധാനമന്ത്രി വിമർശിച്ചു.

തീവ്രവാദികളും വിഘടനവാദികളും നടത്തുന്ന അക്രമ പ്രവർത്തനങ്ങളെ ഇന്ത്യൻ സർക്കാർ അപലപിക്കുന്നുവെന്നും, എല്ലാ ആരാധനാലയങ്ങൾക്കും മതിയായ സംരക്ഷണം ഉറപ്പാക്കണമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു മോദിയുടെ പ്രതികരണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com