മൈനാഗപ്പള്ളി അപകടം; വനിത ഡോക്ടർക്കെതിരെ നരഹത്യാ കുറ്റം; ശ്രീക്കുട്ടിയും അജ്മലും അറസ്റ്റില്‍

മൈനാഗപ്പള്ളി അപകടം; വനിത ഡോക്ടർക്കെതിരെ നരഹത്യാ കുറ്റം; ശ്രീക്കുട്ടിയും അജ്മലും അറസ്റ്റില്‍

സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിരുന്നു
Published on

കൊല്ലത്ത് മൈനാഗപ്പള്ളിയിൽ ദേഹത്ത് വാഹനം കയറ്റിയ സംഭവത്തിൽ വനിത ഡോക്ടർ ശ്രീക്കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഡോക്ടർക്കെതിരെ നരഹത്യാ കുറ്റം ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ശ്രീക്കുട്ടിയും അജ്മലും സഞ്ചരിച്ച കാർ അപകടത്തിൽ പെടുകയും ഒരു സ്ത്രീ മരിക്കുകയും ചെയ്തിരുന്നു. സ്കൂട്ടർ യാത്രികരെ ഇടിച്ചു വീഴ്ത്തിയ ശേഷം റോഡിൽ വീണ സ്ത്രീയുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കുകയായിരുന്നു. അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോളാണ് മരിച്ചത്.

അജ്മലും, വാഹനത്തില്‍ കൂടെയുണ്ടായിരുന്ന വനിതാ ഡോക്ടർ ശ്രീക്കുട്ടിയും മദ്യപിച്ചിരുന്നതായാണ് മെഡിക്കല്‍ പരിശോധനാ ഫലം. അപകടമുണ്ടാക്കിയ കാറും വനിത ഡോക്ടറെയും ഇന്നലെ തന്നെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതിനെ തുടർന്ന് ഡോക്ടറെ വലിയത്ത് ആശുപത്രിയിൽ നിന്ന് പുറത്താക്കി. ആശുപത്രിക്ക് കളങ്കമുണ്ടാക്കിയെന്ന് ആരോപിച്ചാണ് ഡോക്ടർക്കെതിരെ നടപടിയെടുത്തത്.


സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിരുന്നു. കൊല്ലം ജില്ലാ പൊലീസ് മേധാവി രണ്ടാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അറിയിച്ചു. കേസില്‍ വാഹനം ഓടിച്ചിരുന്ന അജ്മലിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തു. നരഹത്യക്കാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മുന്‍പ്, അഞ്ച് കേസുകളിൽ പ്രതിയാണ് അജ്മല്‍. മോഷണം, പൊതുമുതൽ നശിപ്പിക്കൽ, വഞ്ചന എന്നിവയ്ക്കാണ് കേസുള്ളത്.

News Malayalam 24x7
newsmalayalam.com