
സ്ത്രീ പീഡനക്കേസില്‍ യുഎസ് ജയില്‍ കഴിയുന്ന ഹോളിവുഡ് നിർമാതാവ് ഹാർവി വെയ്ന്‍സ്റ്റീനെ ന്യൂയോർക്ക് സിറ്റി ആശുപത്രിയിലേക്ക് മാറ്റി. നെഞ്ച് വേദനയെ തുടർന്ന് ഹൃദയ ശസ്ത്രക്രിയക്കാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്ന് വെയ്ന്‍സ്റ്റീന്‍റെ പ്രതിനിധി യുഎസ് മാധ്യമങ്ങളോട് പറഞ്ഞു.
ആരോഗ്യനില മോശമായതിനെ തുടർന്ന് കഴിഞ്ഞ രാത്രിയാണ് ന്യൂയോർക്ക് റൈക്കേഴ്സ് ഐലന്‍ഡ് ജയിലില്‍ നിന്നും വെയ്ന്‍സ്റ്റീനെ ബെല്ലവ്യൂ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടർന്ന് തിങ്കളാഴ്ച അടിയന്തര ഹൃദയ ശസ്ത്രക്രിയ നടന്നു. ശസ്ത്രക്രിയക്ക് ശേഷമുള്ള ചികിത്സയിലാണ് 72കാരനായ വെയ്ന്‍സ്റ്റീന്‍. രണ്ട് മാസത്തിനിടയ്ക്ക് രണ്ടാമത്തെ തവണയാണ് നിർമാതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതിനു മുന്‍പ് ജൂലൈയില്‍ കോവിഡ് കാരണമുണ്ടായ ആരോഗ്യ പ്രശ്നങ്ങളും ന്യുമോണിയയും കാരണമാണ് വെയ്ന്‍സ്റ്റീനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ALSO READ: സുരക്ഷിത ഇടമില്ലാത്ത ഗാസ; അല്‍-മവാസിലെ അഭയാർഥി ടെന്‍റുകള്‍ക്ക് നേരെ ആക്രമണം; കൊല്ലപ്പെട്ടത് 40 പേർ
ഹാര്‍വി വെയ്ന്‍സ്റ്റീന്‍ പീഡിപ്പിച്ചുവെന്ന് ആരോപിച്ചു കൊണ്ട് ഹോളിവുഡില്‍ നിന്നും വനിതകള്‍ മുന്നോട്ട് വന്നതായിരുന്നു മീ ടു മുന്നേറ്റത്തിൻ്റെ തുടക്കം. തുടര്‍ന്ന് നിരവധി സ്ത്രീകള്‍ വിനോദ മേഖലയിലെ പീഡനങ്ങള്‍ തുറന്നുപറഞ്ഞു കൊണ്ട് മുന്നോട്ട് വന്നു. മിറാമാക്‌സ് ഫിലിം സ്റ്റുഡിയോയുടെ സഹസ്ഥാപകനായ വെയ്ന്‍സ്റ്റീൻ 2006ല്‍ പ്രൊഡക്ഷന്‍ അസിസ്റ്റന്‍റായ മിറിയം ഹാലെയും 2013ല്‍ നടിയായ ജെസീക്ക മാനിനെയും പീഡിപ്പിച്ച കുറ്റത്തിന് 23 വര്‍ഷം തടവ് ശിക്ഷ അനുഭവിക്കുകയാണ്. കാലിഫോര്‍ണിയയിലെ മറ്റൊരു കേസില്‍ 16 വര്‍ഷം തടവും വെയ്ന്‍സ്റ്റീന് ലഭിച്ചിട്ടുണ്ട്.
നിലവില്‍ ന്യൂയോര്‍ക്ക്, കാലിഫോര്‍ണിയ എന്നിവിടങ്ങളിലും വെയ്ന്‍സ്റ്റീന് എതിരെ പീഡന പരാതികളുണ്ട്. ഫെബ്രുവരി 2020ന് മാന്‍ഹാട്ടന്‍ കോടതിയിലെ ജൂറി വെയ്ന്‍സ്റ്റീന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍, ന്യൂയോര്‍ക്ക് അപ്പീല്‍ കോടതി ഈ കണ്ടെത്തല്‍ ഏപ്രിലില്‍ തള്ളിക്കളഞ്ഞു. വെയ്ന്‍സ്റ്റീന് ന്യായമായ വിചാരണ ലഭിച്ചില്ലെന്നും പരാതിക്കാരല്ലാത്തവരുടെ മൊഴികള്‍ ജഡ്ജി സ്വീകരിച്ചുവെന്നും ആരോപിച്ചായിരുന്നു കോടതിയുടെ തീരുമാനം. സെപ്റ്റംബറില്‍ മാന്‍ഹാട്ടന്‍ കോടതി വെയ്ന്‍സ്റ്റീന്‍റെ കേസ് പുനര്‍വിചാരണ ചെയ്യും.