
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷ സാഹചര്യങ്ങൾ നിലനിൽക്കെ സംസ്ഥാനങ്ങൾ മോക്ക് ഡ്രിൽ നടത്തണമെന്ന നിർദേശവുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ മോക്ക് ഡ്രിൽ നടത്താനാണ് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം. മെയ് ഏഴിനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മോക്ക് ഡ്രിൽ നടത്താൻ നിർദേശം നൽകിയത്. അതേസമയം ഇതേക്കുറിച്ച് കൂടിയാലോചനകൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ പങ്കെടുത്ത ചർച്ച നടന്നു.
അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സുരക്ഷാ വിലയിരുത്തലിനായി സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകളുടെ പ്രവർത്തനക്ഷമത പരിശോധിക്കണം, ആക്രമണം നേരിടാൻ ജനങ്ങൾക്കും വിദ്യാർഥികൾക്കും പരിശീലനം നൽകണം, ക്രാഷ് ബ്ലാക്ക് ഔട്ട് നടപടിക്രമങ്ങൾ പരിശോധിക്കണം, ഒഴിപ്പിക്കൽ നടപടികൾ അടക്കം പരിശീലിക്കണം എന്നീ നിദേശങ്ങളാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നൽകിയത്.
കഴിഞ്ഞ ദിവസം കരസേന അടിയന്തര സാഹചര്യം നേരിടാനുള്ള മോക്ക് ഡ്രിൽ നടത്തിയിരുന്നു. പഞ്ചാബിലെ ഫിറോസ് പൂരിലാണ് ലൈറ്റുകൾ എല്ലാം അണച്ച് ബ്ലാക്ക് ഔട്ട് ഡ്രിൽ നടത്തിയത്. രാത്രി അരമണിക്കൂറോളം ലൈറ്റുകൾ അണയ്ക്കുകയും അടിയന്തര സാഹചര്യം വന്നാൽ നേരിടാനുള്ള തയ്യാറെടുപ്പുകൾ പരീക്ഷിക്കുകയും ചെയ്തു. 1971ലാണ് അവസാനമായി ഇത്തരത്തിൽ മോക് ഡ്രിൽ നടത്തിയിട്ടുള്ളത്.