
വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ കുടുംബാംഗങ്ങളെയും വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടമായ ശ്രുതിക്ക് വീടൊരുങ്ങുന്നു. വീടിൻ്റെ തറക്കല്ലിടൽ ടി. സിദ്ദിഖ് എംഎൽഎ നിർവഹിച്ചു. അപകടത്തില്‍ പരിക്കേറ്റ കല്‍പറ്റയിലെ താത്‌കാലിക പുനരധിവാസ കേന്ദ്രത്തിലായിരുന്ന ശ്രുതിയെ തറക്കല്ലിടൽ ചടങ്ങിനായി ആംബുലൻസിലാണ് എത്തിച്ചത്.
READ MORE: "ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കണം"; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിൻ്റെ കത്ത്
ചൂരല്‍മലയിലെ വീടിന്‍റെ ഗൃഹപ്രവേശനം പൂര്‍ത്തിയായി ശ്രുതിയുടെ വിവാഹ ഒരുക്കങ്ങളിലേക്ക് കടക്കുമ്പോഴാണ് ഉരുള്‍പൊട്ടലുണ്ടായത്. അച്ഛനേയും അമ്മയേയും സഹോദരിയേയും കുടുംബത്തേയും ഉരുളെടുത്തപ്പോൾ, താങ്ങായി നിന്നത് പ്രതിശ്രുത വരൻ ജെൻസണായിരുന്നു. എന്നാൽ ജെൻസൺ വാഹനാപകടത്തിൽ കൊല്ലപ്പെട്ടതോടെ ആരുമില്ലാതായ ശ്രുതിക്ക് താങ്ങാവുകയാണ് തൃശൂർ, ചാലക്കുടി സ്വദേശികളായ ഡെനിഷ് ഡേവിസ്, ഇനോക്ക് ജോസഫ് ആൻ്റണി എന്നിവർ. വയനാട് പൊന്നടയിൽ പതിനൊന്നര സെൻ്റ് ഭൂമിയിൽ 1,500 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ് ശ്രുതിക്കായി നിർമിക്കുന്നത്.
35 ലക്ഷം രൂപയാണ് വീട് നിർമാണത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്. ഇത് തങ്ങൾ വഹിക്കുമെന്ന് വീട് ഡെനിഷും ഇനോക്കും അറിയിച്ചു. ടി സിദ്ദിഖ് എംഎൽഎയാണ് വീടിന് തറക്കല്ലിട്ടത്. തറക്കല്ലിടുന്നത് ആംബുലൻസിലിരുന്നാണ് ശ്രുതി കണ്ടത്. ജെൻസണൊപ്പം അപകടത്തിൽപ്പെട്ട വാഹനത്തിൽ ശ്രുതിയും ഉണ്ടായിരുന്നു. പരുക്കേറ്റ ശ്രുതി കഴിഞ്ഞാഴ്ചയാണ് ആശുപത്രി വിട്ടത്. കല്‍പ്പറ്റയിലെ താത്‌കാലിക പുനരധിവാസ കേന്ദ്രത്തിലാണ് ശ്രുതി ഇപ്പോൾ കഴിയുന്നത്.