
ഇസ്രയേൽ - ഗാസ സംഘർഷം ഒരു വർഷം പിന്നിടുന്നതിടെ ചെങ്കടലിലെ ഹൂതികളുടെ കപ്പലാക്രമണം പ്രതിസന്ധിയിലാക്കിയത് അന്താരാഷ്ട്ര വ്യാപാരത്തെ കൂടിയാണ്. വെടിനിർത്തൽ നടപ്പാക്കുകയല്ലാതെ ഇത് പരിഹരിക്കാനാകില്ലെന്നാണ് വ്യാപാര സമൂഹത്തിൻ്റെ വാദം.
കഴിഞ്ഞ ഒക്ടോബറിലെ പുതിയ ഇസ്രയേൽ - ഗാസ സംഘർഷത്തിന് ശേഷം ചെങ്കടലിലെ സുരക്ഷാ സ്ഥിതി വഷളാകുകയാണ്. പലസ്തീനെ പിന്തുണക്കുന്ന ഹൂതികൾ വാണിജ്യ കപ്പലുകളെ ആക്രമിച്ചുക്കൊണ്ടിരിക്കുന്നത് അന്താരാഷ്ട്ര വ്യാപാരത്തെ ബാധിച്ചു. സെപ്റ്റംബർ 20 വരെ ഹൂതികൾ ചെങ്കടലിൽ 130 ആക്രമണങ്ങൾ നടത്തിയെന്നാണ് കണക്ക്.
ഇസ്രയേൽ-ഹമാസ് സംഘർഷത്തിന് മുൻപ് ആഗോള വ്യാപാരത്തിൻ്റെ 10 മുതൽ 15 ശതമാനം വരെ വഹിച്ചിരുന്നത് ചെങ്കടലിനെയും മെഡിറ്ററേനിയനെയും ബന്ധിപ്പിക്കുന്ന സൂയസ് കനാലാണ്. 2023 ൻ്റെ ആദ്യ പകുതിയിൽ സൂയസ് കനാൽ വഴി പ്രതിദിനം ഏകദേശം ഒമ്പത് ദശലക്ഷം ബാരൽ എണ്ണ കയറ്റി അയച്ചിരുന്നു. എന്നാൽ പ്രതിദിന ശരാശരി വ്യാപാരം 4.89 ദശലക്ഷം മെട്രിക് ടണ്ണായും പിന്നീടത് 1.36 ദശലക്ഷം മെട്രിക് ടണ്ണായി കുറഞ്ഞു. പ്രകൃതിവാതക വരവിനെ സംഘർഷം ബാധിച്ചു. ലോകത്തിലെ പ്രധാന ഷിപ്പിംഗ് സ്ഥാപനങ്ങൾ ആഫ്രിക്കൻ കേപ് ഓഫ് ഗുഡ് ഹോപ്പിന് ചുറ്റുമുള്ള ദൈർഘ്യമേറിയ റൂട്ടിലേക്കും മറ്റ് പടിഞ്ഞാറൻ ഭാഗത്തേക്കും കപ്പലുകൾ തിരിച്ചുവിട്ടു. സമയദൈർഘ്യവും ചെലവും ഇത് കൂട്ടി. ചരക്ക് ഗതാഗത അനിശ്ചിതത്വം ഉൽപ്പന്ന വിതരണത്തെയും സാധനങ്ങളുടെ വിലയേയും ബാധിച്ചു. എണ്ണവില കൂടാനും കാരണമായി.
ALSO READ: 'സുരക്ഷിതമായി തിരിച്ചെത്തേണ്ട സമയം അറിയിക്കും'; ദക്ഷിണ ലബനനിലെ ജനങ്ങള്‍ക്ക് ഒഴിഞ്ഞുപോകാൻ നിർദേശം
ഇത് മുന്നിൽ കണ്ട് ഡിസംബറിൽ യുഎസ് അന്താരാഷ്ട്ര നാവികനീക്കം നടത്തി. യുകെ, കാനഡ, ഫ്രാൻസ്, ബഹ്‌റൈൻ, നോർവേ, സ്പെയിൻ എന്നിവയും ഇതിനെ പിന്തുണച്ചു. സുരക്ഷാ സഹായത്തോടെ ചെങ്കടലിൽ വഴി കയറ്റുമതി പുനരാരംഭിച്ചു. എന്നാൽ കണ്ടെയ്‌നറുകൾക്ക് നേരെ ഹൂതി മിസൈൽ ആക്രമണമുണ്ടായി. യാത്ര വീണ്ടും മുടങ്ങി. വെടിനിർത്തൽ പ്രാബല്യത്തിൽ വരാതെ ഈ ആക്രമണങ്ങൾക്ക് തടയിടാൻ സാധിക്കില്ലെന്ന് വിദഗ്ദ്ധർ പറയുന്നു. യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് ശേഷം കാര്യങ്ങൾ മാറിയേക്കാം. പക്ഷേ നിലവിലെ പ്രതിസന്ധി തുടരുകയാണ്.