പരിഷ്ക്കരണവാദിയായ ഒരാൾ ഇറാൻ പ്രസിഡൻ്റായി വരുമ്പോൾ ഇന്ത്യയുമായുള്ള ബന്ധത്തെ അതെങ്ങനെ സ്വാധീനിക്കും?

പരിഷ്ക്കരണവാദിയായ മസൂദ് ഭരണത്തലവനായി വരുമ്പോൾ ഇന്ത്യ-ഇറാൻ ഉഭയകക്ഷി ബന്ധത്തിൽ എന്തെല്ലാം മാറ്റങ്ങളാണ് വരികയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
പുതിയ ഇറാനിയൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയാൻ
പുതിയ ഇറാനിയൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയാൻ
Published on

ശനിയാഴ്ചയാണ് ഇറാനിയൻ ഭരണകൂടം പുതിയ പ്രസിഡൻ്റായി മസൂദ് പെസെഷ്കിയാൻ തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച നടന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എതിരാളിയായ സയീദ് ജലീലിയെ തോൽപ്പിച്ചാണ് 'റിഫോമിസ്റ്റ് നേതാവ്' എന്ന ലേബലിലെത്തുന്ന മസൂദ് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടത്. മുൻ പ്രസിഡൻ്റ് ഇബ്രാഹിം റൈസി മെയ് 19ന് ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ട സാഹചര്യത്തിലാണ്, പുതിയ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പ് രാജ്യത്ത് നടന്നത്. പരിഷ്ക്കരണവാദിയായ മസൂദ് ഭരണത്തലവനായി വരുമ്പോൾ ഇന്ത്യ-ഇറാൻ ഉഭയകക്ഷി ബന്ധത്തിൽ എന്തെല്ലാം മാറ്റങ്ങളാണ് വരികയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.

പരിചയസമ്പന്നനായ നിയമ നിർമ്മാതാവും, കാർഡിയാക് സർജനുമായ മസൂദ് പെസെഷ്കിയാൻ, ഇറാനിലെ ആഭ്യന്തര-അന്തർദേശീയ പരിഷ്കാരങ്ങളെ ദീർഘകാലമായി പിന്തുണയ്ക്കുന്ന നേതാവാണ്. മുൻഗാമികളുടെ കടുത്ത നയങ്ങളോട് പൊതുവായ അതൃപ്തി പിന്തുടരുന്നതിനാൽ, മസൂദിൻ്റെ വിജയം ഇറാനിലെ പുതി മാറ്റങ്ങളുടെ തുടക്കമായാണ് വിലയിരുത്തപ്പെടുന്നത്. ഇറാനിയൻ രാഷ്ട്രീയത്തിൻ്റെ ചലനാത്മകത നിലനിർത്തുന്നതോടൊപ്പം തന്നെ, പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ പോലുള്ള കടുത്ത ചിന്താഗതിക്കാർ ഇപ്പോഴും ഭൂരിപക്ഷത്തെ നിയന്ത്രിക്കുകയും ആത്യന്തിക അധികാരം നിലനിർത്തുകയും ചെയ്യുന്നത്, പെസെഷ്‌കിയാൻ്റെ നേതൃമികവിനെ കാര്യമായി പരീക്ഷിക്കും.

ഇറാൻ്റെ വിദേശ-ആഭ്യന്തര നയത്തിൽ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്നാണ് ഇന്ത്യയിലെ ഇറാൻ അംബാസഡർ ഇറാജ് ഇലാഹി പറയുന്നത്. "ഇന്ന് ഞങ്ങൾ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൻ്റെ രണ്ടാം റൗണ്ട് നടത്തുകയാണ്. 700ലധികം പോളിംഗ് കേന്ദ്രങ്ങൾ ഇറാനികളുടെ വോട്ട് സ്വീകരിക്കുന്നു. നാളെ രാവിലെയോടെ ഞങ്ങൾക്ക് ഒരു പുതിയൊരു പ്രസിഡൻ്റ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇറാൻ്റെ വിദേശ-ആഭ്യന്തര നയത്തിൽ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടാകില്ല. ഇവ രണ്ടും ഇറാൻ്റെ ശക്തിയെ ആന്തരികമായും ബാഹ്യമായും ശക്തിപ്പെടുത്തുന്നതിന് ഊന്നൽ നൽകുന്നു," ഇറാജ് ഇലാഹി കൂട്ടിച്ചേർത്തു.

ഇന്ത്യ-ഇറാൻ ബന്ധം

ഇന്ത്യയും ഇറാനും ചരിത്രപരമായി തന്നെ ശക്തമായ സാമ്പത്തിക ബന്ധം പുലർത്തുന്നവരാണ്. പെസെഷ്‌കിയാന് കീഴിൽ ഈ ബന്ധങ്ങൾ കൂടുതൽ ദൃഢമാകാനാണ് സാധ്യത. ഇന്ത്യ ഇതിനോടകം തന്നെ വലിയ നിക്ഷേപം നടത്തിയിട്ടുള്ള തന്ത്രപ്രധാനമായ ചബഹാർ തുറമുഖത്ത് പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കും. പാക്കിസ്ഥാനെ മറികടന്ന്, അഫ്ഗാനിസ്ഥാനുമായും മധ്യേഷ്യയുമായും വ്യാപാരം നടത്താനുള്ള ഒരു പ്രധാന ട്രാൻസിറ്റ് പോയിൻ്റാണിത്. ഷാഹിദ്-ബെഹേഷ്തി തുറമുഖ ടെർമിനലിൻ്റെ വികസനത്തിനായി 120 മില്യൺ ഡോളർ ഇന്ത്യ വാഗ്ദാനം ചെയ്യുകയും, ഇറാനിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി 250 മില്യൺ ഡോളർ വായ്പ നൽകുകയും ചെയ്തിരുന്നു.

ഭരണസാരഥ്യം ആര് ഏറ്റെടുത്താലും ഇറാൻ്റെ പൊതു വിദേശനയം അടുത്തതായി മാറ്റാൻ സാധ്യതയില്ലെന്ന് വിദഗ്ധർ വിശ്വസിക്കുന്നു. എന്നാൽ പ്രവർത്തനരീതിയും വിശദാംശങ്ങളും വ്യത്യസ്തമായേക്കാം. ഇന്ത്യയുടെ പ്രധാന ക്രൂഡ് ഓയിൽ സ്രോതസ്സുകളിലൊന്നാണ് ഇറാൻ. പാശ്ചാത്യ ഉപരോധങ്ങളുടെ പശ്ചാത്തലത്തിൽ എണ്ണയുടെ കയറ്റുമതി വർധിപ്പിക്കാൻ ഇറാൻ നോക്കുന്നതിനാൽ, വിശ്വസനീയവും വില കുറഞ്ഞതുമായ ക്രൂഡ് ഓയിൽ സ്രോതസ്സിലേക്ക് ഇന്ത്യ കൂടുതൽ ശ്രദ്ധ പതിപ്പിച്ചേക്കാം.

പുതിയ നയസമീപനം ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കും

പ്രാദേശിക സുരക്ഷ സംബന്ധിച്ച് പുതിയ പ്രസിഡന്റിന്റെ നയസമീപനം ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കും. ഇസ്രയേലിനെതിരായ ചെറുത്തുനിൽപ്പിൻ്റെ അച്ചുതണ്ട് ഇറാൻ നിലനിർത്തുന്നതുമായി ബന്ധപ്പെട്ടും, ഇസ്രയേലിനെ "സയണിസ്റ്റ് ഭരണകൂടം" എന്ന് വിളിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിലും തുടർന്നും ഇന്ത്യ നയതന്ത്ര സ്വാധീനം തുടരും. ഇന്ത്യയും ഇറാനും തമ്മിലുള്ള അടുത്ത സഹകരണത്തിനുള്ള മറ്റൊരു പ്ലാറ്റ്ഫോമാണ് ഇൻ്റർനാഷണൽ നോർത്ത്-സൗത്ത് ട്രാൻസ്പോർട്ട് കോറിഡോർ (INSTC).ഇന്ത്യയെ ഇറാൻ വഴി, റഷ്യയുമായി ബന്ധിപ്പിക്കുന്ന മൾട്ടി മോഡൽ ഗതാഗത പാതയാണിത്. ഈ ഇടനാഴി പ്രാദേശിക സ്ഥിരതയ്ക്കായി നിലനിൽക്കുന്നതോടൊപ്പം തന്നെ, വ്യാപാരത്തിൻ്റെയും ഉഭയകക്ഷി ബന്ധത്തിൻ്റെയും കാര്യത്തിൽ കണക്റ്റിവിറ്റി വർദ്ധിപ്പിക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com