
ഇറാനിലെ കൽക്കരി ഖനിയിൽ വൻ സ്ഫോടനം. ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലെ തബാസിലുള്ള കൽക്കരി ഖനിയിലാണ് സ്ഫോടനമുണ്ടായത്. അപകടത്തിൽ 51 പേർ കൊല്ലപ്പെട്ടതായും 20 പേർക്ക് പരുക്കേറ്റതായുമാണ് റിപ്പോർട്ട്.
മദഞ്ജൂ എന്ന കമ്പനി നടത്തുന്ന ഖനിയിൽ മീഥെയ്ൻ ചോർച്ചയെത്തുടർന്നാണ് അപകടമുണ്ടായത്. ശനിയാഴ്ച രാത്രി അപ്രതീക്ഷിതമായി വാതകം ചോരുകയായിരുന്നു. സ്‌ഫോടനം നടക്കുമ്പോൾ ഖനിയിൽ എഴുപതോളം പേർ ജോലി ചെയ്തിരുന്നു. ചില തൊഴിലാളികൾ പ്രദേശത്ത് ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
രാജ്യത്തിൻ്റെ കൽക്കരിയുടെ 76% വും ഈ മേഖലയിൽ നിന്നാണ് . ഇറാനിലെ ഖനികളിൽ സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തതയും അടിയന്തര സേവനങ്ങളുടെ ലഭ്യതക്കുറവും കാരണം ഇത്തരം ദുരന്തങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. 2009ൽ 20 തൊഴിലാളികളും 2013ൽ 11 തൊഴിലാളികളും 2017ൽ 42 തൊഴിലാളികളും കൽക്കരി ഖനിയിൽ ഉണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു.