
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ രോഗികളെ തുണിയിൽ ചുമന്നിറക്കുന്നതിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ലിഫ്റ്റ് കേടായതിനെ തുടർന്നാണ് ജീവനക്കാർ രോഗികളെ തുണിയിൽ ചുമന്നിറക്കിയത്. സർജറി കഴിഞ്ഞ രോഗികളെ ഉൾപ്പെടെയാണ് ജീവനക്കാർ ചുമന്ന് താഴേക്കിറക്കിയിരുന്നത്. സാഹചര്യത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ പത്തനംതിട്ട ഡിഎംഒയ്ക്ക് മനുഷ്യാവകാശ കമ്മിഷൻ നിർദ്ദേശം നൽകി.
15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നും കമ്മീഷൻ അംഗം ബി.കെ. ബീനാകുമാരി അറിയിച്ചു. ലിഫ്റ്റ് കേടായതിനെ തുടർന്നുള്ള ദയനീയാവസ്ഥ വാർത്തയായിരുന്നു. ഈ വാർത്തകളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തത്. ആശുപത്രിയിലെ ലിഫ്റ്റിൻ്റെ തകരാർ 6 ദിവസമായിട്ടും പരിഹരിച്ചിരുന്നില്ല.
ലിഫ്റ്റ് കേടായ സംഭവത്തില്‍ സമഗ്ര അന്വേഷണത്തിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.