
ഓൺലൈൻ തട്ടിപ്പിനായി മനുഷ്യക്കടത്ത് നടത്തിയെന്ന പരാതിയിൽ നെടുമ്പാശേരി പൊലീസ് കേസെടുത്തു. തൊഴിൽ തട്ടിപ്പിനിരയായി കമ്പോഡിയയിൽ കുടുങ്ങിയ ആറ് മലയാളികൾ നൽകിയ പരാതിയിലാണ് കേസെടുത്തത്.
ഇന്നലെയോടെയാണ് പരാതിക്കാരായ തിരുവനന്തപുരം തോന്നക്കൽ സ്വദേശി വിഷ്ണു, കാസർകോട് പാവൂർ സ്വദേശി നെൽവിൻ, കണ്ണൂർ പാപ്പിനിശേരി സ്വദേശി വൈശാഖ്, മട്ടന്നൂർ സ്വദേശി വിഷ്ണു, തളിപ്പറമ്പ് സ്വദേശി ജിഷ്ണു, കൊല്ലം തെൻമല സ്വദേശി ആകാശ് എന്നിവരാണ് എംബസിയുടെ സഹായത്തോടെ നാട്ടിലെത്തിയത്.
ഡാറ്റ എൻട്രി ഓപ്പറേറ്റർ ജോലി വാഗ്ദാനം ചെയ്താണ് ഇവരെ ചില ഏജൻ്റുമാർ കമ്പോഡിയയിലെത്തിച്ചത്. അവിടെ എത്തിയപ്പോഴാണ് ചില ചൈനക്കാരുടെ നടത്തിപ്പിലുള്ള കമ്പനിയിൽ ഓൺലൈൻ തട്ടിപ്പ് നടത്താനാണ് കൊണ്ടു പോയതെന്ന് ഇവർ മനസിലാക്കിയത്. മടങ്ങി വന്നെത്തിയവരിൽ നിന്നും എൻഐഎയും കേന്ദ്ര ഇൻ്റലിജൻസ് വിഭാഗവും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.