അവയവക്കടത്തിനായുള്ള മനുഷ്യക്കടത്ത്: പ്രതി സജിത്ത് ശ്യാമിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

വലിയ ഗൂഡാലോചന ഇതിനു പിന്നിലുണ്ടെന്നാണ് പൊലീസ് വാദം
സജിത്ത് ശ്യാം
സജിത്ത് ശ്യാം
Published on

അവയവക്കടത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസില്‍ പ്രതി എടത്തല സ്വദേശി സജിത്ത് ശ്യാമിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനാല്‍ ജാമ്യം അനുവദിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ തള്ളിയത്.

അവയവ കച്ചവടത്തിനായി ദാതാക്കളെ ഇറാനിലേക്ക് കടത്തുന്ന സംഘത്തില്‍പെട്ടയാളാണ് സജിത്ത് ശ്യാം. കേസിലെ മുഖ്യസൂത്രധാരനെന്ന് കരുതപ്പെടുന്ന സബിത്ത് നാസര്‍ നേരത്തേ അറസ്റ്റിലായിരുന്നു. സംഘത്തിന് രാജ്യാന്തര ബന്ധമുണ്ടെന്ന് പോലിസ് ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. ഇരകളെ സ്വാധീനിച്ച് തെറ്റിദ്ധരിപ്പിച്ചാണ് അവയവദാനത്തിന് സന്നദ്ധരാക്കിയിട്ടുള്ളതെന്നാണ് സജിത്ത് ശ്യാമിന്റെ ഹര്‍ജിയില്‍ പൊലീസ് കോടതിയില്‍ നല്‍കിയ വിശദീകരണത്തില്‍ പറയുന്നത്.

ഇവരെ ഇറാനിലേക്ക് കടത്തി അവിടെ നിന്ന് അവയവങ്ങള്‍ വില്‍പന നടത്തി സ്വീകര്‍ത്താവില്‍ നിന്ന് വലിയ തുക വാങ്ങി വാഗ്ദാനം ചെയ്ത പണം ദാതാക്കള്‍ക്ക് നല്‍കാതെ വഞ്ചിക്കുകയും ചെയ്തു. വലിയ ഗൂഡാലോചന ഇതിനു പിന്നിലുണ്ടെന്നാണ് പൊലീസ് വാദം. ഒന്നാം പ്രതി മധു ജയകുമാറിനും ഏജന്റുമാര്‍ക്കും ദാനം ചെയ്യുന്നവര്‍ക്കുമിടയില്‍ പ്രവര്‍ത്തിച്ചയാണളാണ് സജിത് ശ്യാം.

ബാങ്ക് രേഖകളും ഫോണ്‍ വിശദാംശങ്ങളും പരിശോധിച്ചതില്‍ നിന്ന് ഒന്നാം പ്രതിയുമായുള്ള സജിത്തിന്റെ അടുത്ത ബന്ധം വ്യക്തമാകുന്നുണ്ട്. ഒന്നാം പ്രതി നടത്തുന്ന മെഡിക്കല്‍-ട്രീറ്റ്‌മെന്റ് ടൂറിസം സ്ഥാപനമായ സ്റ്റെമ്മ ക്ലബിന്റെ പേരില്‍ അജിതിന് തുക കൈമാറിയതിന് രേഖയുണ്ട്. ഇവിടെയാണ് ഇടപാടുമായി ബന്ധപ്പെട്ട ഗൂഡാലോചനകള്‍ നടന്നിരുന്നത്. വാടക കരാറില്‍ സാക്ഷി ഹരജിക്കാരനാണെന്നതില്‍ നിന്ന് ഇടപാടുകളെക്കുറിച്ച് ഹരജിക്കാരന് മൂന്‍കൂട്ടി അറിയാമായിരുന്നുവെന്ന് കരുതേണ്ടി വരും.

ഏറെ ഗൗരവമുള്ള കേസാണ്. ഇതിന് പിന്നില്‍ വലിയ റാക്കറ്റിന്റെ പ്രവര്‍ത്തനമുണ്ടായിട്ടുണ്ടെന്ന് വ്യക്തമാണ്. അതിനാല്‍ വിപുലമായ അന്വേഷണം ആവശ്യമുണ്ട്. ഒന്നാം പ്രതിയെ പിടികൂടാനുണ്ട്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. ഇപ്പോള്‍ ഹരജിക്കാരന് ജാമ്യം അനുവദിച്ചാല്‍ അന്വേഷണത്തെ ബാധിക്കും. സാക്ഷികളെ ഭീഷണിപ്പെടുത്താനും തെളിവ് നശിപ്പിക്കാനും ഇടയുണ്ട്. അതിനാല്‍ ജാമ്യം അുനുവദിക്കരുതെന്നായിരുന്നു റിപ്പോര്‍ട്ടില്‍ പൊലിസ് വ്യക്തമാക്കിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com