
കൊച്ചി കേന്ദ്രീകരിച്ചുള്ള മനുഷ്യക്കടത്ത് കേസിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി. കേസ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് കൊച്ചി എൻഐഎ കോടതിയിലേക്ക് മാറ്റിയ ശേഷമാകും കസ്റ്റഡി അപേക്ഷ സമർപ്പിക്കുക. അവയവ കച്ചവട റാക്കറ്റ് നടത്തിയ മനുഷ്യക്കടത്ത്, കച്ചവടത്തിലൂടെ ലഭിച്ച പണം എന്തിനുവേണ്ടിയാണ് ഉപയോഗിച്ചത് തുടങ്ങിയ കാര്യങ്ങളിലാണ് എൻഐഎ വിശദമായ അന്വേഷണം നടത്തുക.
എൻഐഎയുടെ കൊച്ചി യൂണിറ്റിനാണ് അന്വേഷണ ചുമതല. കേസിൽ വിജയവാഡ സ്വദേശി അടക്കം മൂന്നു പേരെയാണ് പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നത്. കഴിഞ്ഞ മാസമാണ് കേസുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിക്കുന്നത്.
അവയവ കച്ചവടത്തിന് ചുക്കാൻ പിടിച്ചിരുന്ന ബല്ലം രാമപ്രസാദ് ഗൊണ്ടയ്ക്ക് കൊച്ചിയിലെ സ്വകാര്യ ആശുപത്രികളിൽ കാര്യമായ സ്വാധീനം ഉണ്ടെന്നായിരുന്നു മുഖ്യ സാക്ഷി ഷമീറിൻ്റെ മൊഴി. അവയവം നൽകാൻ തന്നെ പ്രേരിപ്പിച്ചതും നിർബന്ധിച്ചതും രാമപ്രസാദ് ഗൊണ്ടയാണെന്ന് ഷമീർ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. ഷമീർ രണ്ടാം വൃക്കയും നൽകാൻ തീരുമാനിച്ചിരിക്കവെയാണ് പ്രതികൾ പിടിയിലാകുന്നത്. ഇരകളായി വേറെ മലയാളികൾ ഇല്ലെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ അവയവ കടത്ത് സംഘം സജീവമാണെന്നും അന്വേഷണ സംഘം ചൂണ്ടികാട്ടി.