
യുഎസില്‍ മിൽട്ടൺ ചുഴലിക്കാറ്റ് വീണ്ടും ശക്തിപ്രാപിച്ചതായി നാഷണല്‍ ഹുറക്കെയ്ന്‍ സെന്‍റർ (എൻഎച്ച്സി) . കാറ്റഗറി 5 ചുഴലിക്കാറ്റായി മില്‍ട്ടണ്‍ മാറിയിരിക്കുന്നതായാണ് റിപ്പോർട്ട്. ഫ്ലോറിഡയിലെ ജനങ്ങളോട് അറിയിപ്പുണ്ടായാല്‍ വീടുകളില്‍ നിന്നും ഒഴിയണമെന്ന് അധികൃതർ നിർദേശം നല്‍കി. മിൽട്ടണിൻ്റെ പരമാവധി വേഗത മണിക്കൂറിൽ 265.42 കി.മീ വരെ ആയിരിക്കുമെന്നാണ് ഹുറക്കെയ്ന്‍ സെന്‍ററിന്‍റെ നിഗമനം . തീവ്രതയിൽ ഏറ്റക്കുറച്ചിലുകളുണ്ടാകാമെങ്കിലും ഫ്ലോറിഡിൽ എത്തുമ്പോഴേക്കും ചുഴലിക്കാറ്റ് അപകടകരമായ നിലയിലായിരിക്കും എന്ന മുന്നറിയിപ്പും അധികൃതർ നല്‍കി.
Also Read: "മിൽട്ടൺ അമേരിക്ക ഒരു നൂറ്റാണ്ടിനിടെ കണ്ട ഏറ്റവും വിനാശകാരിയായ ചുഴലിക്കാറ്റ്" ജോ ബൈഡൻ
മിൽട്ടൺ ചുഴലിക്കാറ്റ് ബുധനാഴ്ച രാത്രിയോടെ ഫ്ലോറിഡയിൽ കര തൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു നൂറ്റാണ്ടിനിടെ ഫ്ലോറിഡയിൽ ആഞ്ഞടിക്കുന്ന ഏറ്റവും മോശം കൊടുങ്കാറ്റായിരിക്കും ഇതെന്നാണ് യുഎസ് പ്രസിഡൻ്റ് ജോ ബൈഡന്‍ പറഞ്ഞത്. കൊടുങ്കാറ്റിനുള്ളില്‍ നിന്നു തന്നെ അതിനെ സംബന്ധിക്കുന്ന വിവരങ്ങള്‍ ശേഖരിക്കാനുള്ള തയ്യാറെടുപ്പിലാണ് നോവയിലെ ശാസ്ത്രജ്ഞർ. ബഹിരാകാശ നിലയത്തില്‍ നിന്നും കൊടുങ്കാറ്റിൻ്റെ ചിത്രങ്ങൾ പകർത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ദുരന്ത സാധ്യത പ്രദേശമായ ഫ്ലോറിഡയില്‍ നിന്നും പലായനം ചെയ്യുന്നവർ കടുത്ത ഇന്ധന ക്ഷാമം നേരിടുന്നുവെന്ന വാർത്തകളും പുറത്തു വരുന്നുണ്ട്. ഫ്ലോറിഡയിലെ പെട്രോൾ പമ്പുകളിൽ 17.4 ശതമാനത്തിലും ഇന്ധനം ലഭ്യമല്ലെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.