അഭിഭാഷകന്‍ പി.ജി. മനുവിന്റെ മരണം; പീഡനാരോപണം ഉന്നയിച്ച യുവതിയുടെ ഭര്‍ത്താവ് കസ്റ്റഡിയില്‍

ഇയാളുടെ നിരന്തര പ്രേരണയിലാണ് പി.ജി. മനു തൂങ്ങിമരിച്ചതെന്ന സംശയത്തിന് പിന്നാലെയാണ് കസ്റ്റഡിയില്‍ എടുത്തത്.
അഭിഭാഷകന്‍ പി.ജി. മനുവിന്റെ മരണം; പീഡനാരോപണം ഉന്നയിച്ച യുവതിയുടെ ഭര്‍ത്താവ് കസ്റ്റഡിയില്‍
Published on


ഹൈക്കോടതി അഭിഭാഷകന്‍ പി.ജി. മനുവിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ പീഡന ആരോപണം ഉന്നയിച്ച യുവതിയുടെ ഭര്‍ത്താവ് കസ്റ്റഡിയില്‍. എറണാകുളം പിറവത്ത് ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ കൊല്ലം വെസ്റ്റ് പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

ഇയാളുടെ നിരന്തര പ്രേരണയിലാണ് പി.ജി. മനു തൂങ്ങിമരിച്ചതെന്ന സംശയത്തിന് പിന്നാലെയാണ് കസ്റ്റഡിയില്‍ എടുത്തത്. സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോ പകര്‍ത്തിയത് ഇയാളാണെന്നാണ് പുറത്തുവരുന്ന വിവരം.

പി.ജി. മനുവിന്റെ ആത്മഹത്യയില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. കൊല്ലം അസിസ്റ്റന്റ് കമ്മീഷണര്‍ ഷെരീഫിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പൊലീസ് മനുവിന്റെ കുടുംബത്തിന്റെ മൊഴിയെടുക്കും. മുറിയില്‍ താമസിച്ച ജൂനിയര്‍ അഭിഭാഷകരെയും ചോദ്യം ചെയ്യും.

കഴിഞ്ഞ ദിവസമാണ് പ്രമുഖ അഭിഭാഷകന്‍ പി.ജി. മനുവിനെ കൊല്ലത്തെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കേസിന്റെ ആവശ്യങ്ങള്‍ക്കായി താമസിച്ചിരുന്ന കൊല്ലം ആനന്ദവല്ലീശ്വരത്തെ വാടക വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹ അഭിഭാഷകര്‍ മനുവിന്റെ വീട്ടിലെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എറണാകുളം പിറവം സ്വദേശിയാണ് മരിച്ച മനു. മരണകാരണം വ്യക്തമല്ല.

സര്‍ക്കാര്‍ മുന്‍ പ്ലീഡറായിരുന്ന മനു രണ്ടുമാസം മുന്‍പാണ് ആനന്ദവല്ലീശ്വരത്ത് വീട് വാടകയ്ക്ക് എടുത്തത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദനാദാസ് കേസിലെ പ്രതിഭാഗം അഭിഭാഷകനായിരുന്നു. അഭിഭാഷകനായ ആളൂരിനോടൊപ്പം മനു ഈ കേസില്‍ കൊല്ലം കോടതിയില്‍ ഹാജരായിരുന്നു. കോടതിയില്‍ കേസ് നടപടികള്‍ ഉള്ളപ്പോഴാണ് വാടകവീട്ടില്‍ വന്നിരുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി ഇവിടെയാണ് മനു താമസിക്കുന്നത്. കേസിനെ കുറിച്ച് കൂടുതല്‍ പഠിക്കാനാണ് താമസിച്ചതെന്നാണ് വീട്ടുടമസ്ഥരോട് പറഞ്ഞത്. ഇന്ന് രാവിലെ ചായ എത്തിച്ചപ്പോള്‍ വാങ്ങി കുടിച്ചിരുന്നു. അതിനുശേഷം സുഹൃത്തുക്കള്‍ എത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് പി.ജി. മനു. ഇതിന് കേസ് നേരിടുന്നതിനിടെ കഴിഞ്ഞ ദിവസം സമാനമായി മറ്റൊരു യുവതിയും പരാതി നല്‍കിയിരുന്നു എന്ന വിവരമാണ് പൊലീസില്‍ നിന്ന് ലഭ്യമാകുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിയുടെ മൊഴി പൊലീസ് ശേഖരിച്ചിരുന്നു. കഴിഞ്ഞ ദിവസം മനു കുടുംബസമേതം ഈ യുവതിയുടെ വീട്ടിലെത്തി മാപ്പ് ചോദിക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി വലിയ മാനസിക സംഘര്‍ഷത്തിലായിരുന്നു മനു എന്നാണ് സഹ അഭിഭാഷകര്‍ പറയുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com