
മനോരഥങ്ങള്‍ സിനിമ ട്രെയിലര്‍ ലോഞ്ചിനിടെ ഉണ്ടായ വിവാദങ്ങളില്‍ ആസിഫ് അലിയോട് മാപ്പ് പറഞ്ഞ് സംഗീത സംവിധായകന്‍ രമേശ് നാരായണ്‍. തൻ്റെ അവസ്ഥ മനസിലാക്കി സംസാരിച്ചതിന് ആസിഫിനോട് നന്ദിയുണ്ട്. ആസിഫിന്‍റെ മഹത്വം ആണത്. ആസിഫ് എന്നെ വിളിച്ചു സംസാരിച്ചു, ഉടനെ നേരില്‍ കാണുന്നുണ്ട്. ഇപ്പോഴുണ്ടായ സംഭവങ്ങളില്‍ വിഷമമുണ്ടെന്നും രമേശ് നാരായണ്‍ പറഞ്ഞു. തനിക്കും കുടുംബത്തിനുമെതിരെയുള്ള സൈബര്‍ ആക്രമണം ഒഴിവാക്കണമെന്നും രമേശ് നാരായണ്‍ ആവശ്യപ്പെട്ടു.
'ഇത് ഒരിക്കലും വർഗീയതായി മാറാൻ പാടില്ല എന്ന് ഞാൻ ആഗ്രഹിക്കുന്നു. ആസിഫിന്റെ ആരാധകർക്ക് വിഷമം ഉണ്ടായിട്ടുണ്ടാകാം. അതുകൊണ്ടാണ് എനിക്കെതിരെ പോസ്റ്റുകൾ വ്യാപകമായത്. എല്ലാവരും മനുഷ്യരാണ്,' രമേശ് നാരായൺ വ്യക്തമാക്കി.
വിഷയത്തില്‍ പ്രതികരണവുമായി ആസിഫ് അലിയും രംഗത്തെത്തിയിരുന്നു. രമേശ് നാരായൺ തന്നെ ഫോണില്‍ വിളിച്ച് സംസാരിച്ചെന്നും മാപ്പ് പറയുന്ന നിലയിലേക്ക് ഈ സംഭവം എത്താന്‍ പാടില്ലായിരുന്നുവെന്നും ആസിഫ് അലി പറഞ്ഞു. രമേശ് നാരായൺ തന്നെ അപമാനിച്ചെന്ന് തോന്നിയിട്ടില്ല. ഒരു നിമിഷത്തില്‍ അദ്ദേഹത്തിന് തോന്നിയ വിഷമത്തില്‍ നിന്ന് സംഭവിച്ചു പോയതാണ്, മൊമെന്‍റോ സ്വീകരിക്കാന്‍ വേദിയിലേക്ക് ക്ഷണിക്കാതിരുന്നതും പേര് തെറ്റിവിളിച്ചതും അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടാകാം. തന്നെ ഒരു തരത്തിലും ഈ സംഭവം ബാധിച്ചിട്ടില്ല. തനിക്ക് നല്‍കുന്ന പിന്തുണ മറ്റുള്ളവര്‍ക്കെതിരെയുള്ള വിദ്വേഷ പ്രചരണമാകരുതെന്നും ആസിഫ് അലി വ്യക്തമാക്കി.