
വെള്ളപ്പൊക്കത്തിൽ മുങ്ങിയ ഗുവാഹത്തിയിലെ അഴുക്കുചാലിൽ വീണ എട്ടു വയസുകാരനായുള്ള തെരച്ചിലിലാണ് പിതാവ് ഹീരലാൽ. സംഭവം നടന്ന് മൂന്ന് ദിവസമായിട്ടും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ വ്യാഴാഴ്ചയാണ് പിതാവായ ഹീരലാലും മകൻ അഭിനാഷും അപകടത്തിൽ പെടുന്നത്. കനത്ത മഴയ്ക്കിടെ വീട്ടിലേക്കുള്ള മടക്കയാത്രയിൽ അഭിനാഷ് ഓടയിലേക്ക് വീഴുകയായിരുന്നു. കുട്ടിയെ രക്ഷിക്കാനായി ഹീരാലാൽ ശ്രമിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.
തന്റെ മകനെ കണ്ടെത്താതെ തനിക്ക് വിശ്രമമില്ലെന്ന് പറയുന്ന ആ പിതാവ് സർക്കാരിന്റെ സഹായം വേണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്. "ഇരുമ്പ് ദണ്ഡ് മാത്രം ഉപയോഗിച്ച് മലിനജലത്തിൽ നടത്തിയ തെരച്ചിലിൽ എനിക്കെന്റെ മകന്റെ ചെരുപ്പുകൾ ലഭിച്ചു. ഇതുകൊണ്ട് ഇനി എന്റെ മകനെ കണ്ടെത്താൻ കഴിയില്ല. എനിക്ക് സർക്കാരിന്റെ സഹായം വേണം. എന്റെ കുട്ടിയെ കണ്ടെത്തണം," പിതാവിന്റെ ആവശ്യപ്പെട്ടു.
അതേസമയം, അഭിനാഷിനെ കണ്ടെത്താനായി സംസ്ഥാന സർക്കാർ സ്‌നിഫർ ഡോഗ്‌സ്, സൂപ്പർ സക്കറുകൾ, എക്‌സ്‌കവേറ്റർ തുടങ്ങിയ ഏജൻസികളെ ഉൾപ്പെടുത്തി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കുട്ടിയെ കണ്ടെത്താനായി കോൺക്രീറ്റ് സ്ലാബുകൾ കൊണ്ട് മൂടിയ ഡ്രെയിനേജിൻ്റെ മറ്റ് ഭാഗങ്ങൾ ഉയർത്തുകയാണെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറ് പേരാണ് അസമിലെ വെള്ളപ്പൊക്കത്തിൽ മരിച്ചത്. ഗുവാഹത്തി, അനിൽ നഗർ, നബിൻ നഗർ, രുക്മിണിഗാവ് എന്നിവടങ്ങൾ നാലാം ദിവസവും വെള്ളത്തിനടിയിലാണ്.