
കൊല്ലം ചവറയില്‍ 19 കാരിയായ അമ്മയെ ഭർതൃവീട്ടുകാർ ക്രൂരമായി മർദിച്ച സംഭവത്തില്‍ വനിത കമ്മീഷന്‍ റിപ്പോർട്ട് തേടി. സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന വനിത കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി പ്രതികരിച്ചു. കുഞ്ഞിന് പാൽ നൽകിയില്ലെന്ന് ആരോപിച്ചാണ് 19 കാരിയായ കൊല്ലം നീണ്ടകര നീലേശ്വരം തോപ്പ് സ്വദേശി അലീനയെ ഭർതൃവീട്ടുകാർ ആക്രമിച്ചത്.
കാലും കൈയ്യും കെട്ടിയിട്ടാണ് യുവതിയെ ഭർതൃവീട്ടുകാർ മർദിച്ചത്. പ്രസവം കഴിഞ്ഞിട്ട് 27 ദിവസം കഴിഞ്ഞ ശേഷമായിരുന്നു സംഭവം. ആക്രമണത്തില്‍ യുവതിയുടെ ശരീരമാസകലം മുറിവുണ്ട്. ഭർത്താവും, ഭർത്താവിൻ്റെ സഹോദരനുo, ഭർതൃപിതാവും, ഭർതൃമാതാവും ചേർന്നാണ് യുവതിയെ കെട്ടിയിട്ട് മർദിച്ചത്. സംഭവത്തിൽ പരാതി നൽകിയിട്ടും ചവറ പൊലീസ് കേസെടുത്തില്ലെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.
അതേസമയം, ചില സിനിമ സെറ്റുകളിൽ പരാതി പരിഹാര സെല്ലുകൾ ഇല്ലായെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും പി. സതീദേവി. അത്തരം സെറ്റുകളിൽ വനിതാ കമ്മീഷൻ പരിശോധന നടത്തുമെന്നും സതീദേവി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിനു പിന്നാലെ സിനിമ സെറ്റുകളില്‍ സ്ത്രീകള്‍ക്ക് അന്തസോടെ ജോലി ചെയ്യാനുള്ള സാഹചര്യമൊരുക്കണമെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ പ്രതികരിച്ചിരുന്നു. മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ എ.എം.എം.എയുടെ പരാതി പരിഹാര സെല്‍ നിഷ്ക്രിയമാണെന്നും റിപ്പോർട്ടില്‍ കമ്മിറ്റി അഭിപ്രായപ്പെട്ടിരുന്നു.