
മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലെ 14 കോളേജുകൾ അടച്ചുപൂട്ടുമെന്ന് റിപ്പോർട്ട്. കോഴ്സുകളുടെ അപര്യാപ്തത, കോളജുകളുടെ അംഗീകാരം തുടങ്ങിയ ഘടകങ്ങൾ മൂലം വിദ്യാർഥികളുടെ
എണ്ണത്തിലുണ്ടായ കുറവാണ് കോളേജുകൾ അടച്ചുപൂട്ടാൻ കാരണം. വിദേശത്തേക്ക് പഠനത്തിന് പോകുന്ന വിദ്യാർഥികളുടെ എണ്ണം ഗണ്യമായി ഉയർന്നതും തിരിച്ചടിയായി. വിദ്യാർഥികളുടെ കുറവ് അധ്യാപകരുടെ ശമ്പളമടക്കമുള്ള കാര്യങ്ങളെയും പ്രതികൂലമായി ബാധിച്ചു.
ഗിരിജ്യോതി കോളേജ് ഇടുക്കി, ഗുരുനാരായണ കോളേജ് തൊടുപുഴ, മരിയൻ ഇന്റർനാഷണൽ കോളേജ് കുട്ടിക്കാനം, സിഇറ്റി കോളേജ് പെരുമ്പാവൂർ, കെഎംഎം കോളേജ് എറണാകുളം, മേരിഗിരി കോളേജ് കൂത്താട്ടുകുളം, ശ്രീധർമ്മശാസ്താ കോളേജ് നേര്യമംഗലം, ഗുഡ്ഷെപ്പേർഡ് കോളേജ് കോട്ടയം, ഷേർമൌണ്ട് കോളേജ് എരുമേലി, ശ്രീനാരായണ പരമഹംസ കോളേജ് പൂഞ്ഞാർ, പോരുകര കോളേജ് ചമ്പക്കുളം, ശ്രീനാരായണ കോളേജ് കുട്ടനാട്, ശബരി ദുർഗാ കോളേജ് പത്തനംതിട്ട, ശ്രീനാരായണ കോളേജ് തിരുവല്ല എന്നിവയാണ് അടച്ചുപൂട്ടാനൊരുങ്ങുന്ന കോളേജുകള്‍.
വിദ്യാർഥികൾക്ക് ആവശ്യമായ പരിഷ്കരിക്കപ്പെട്ട കോഴ്സുകൾ, NAAC, NIRF അംഗീകാരങ്ങൾ ഉറപ്പുവരുത്തുന്നതിനുള്ള നവീകരണങ്ങൾ എന്നിവയൊക്കെയാണ് പുനരാകർഷിക്കാനുള്ള മാർഗങ്ങൾ. അതേസമയം കേരളത്തിലെ മറ്റ് സർവകലാശാലകളിലൊന്നും കോളേജുകൾ പ്രവർത്തനം അവസാനിപ്പിക്കാൻ നീക്കമില്ല. കാലിക്കറ്റ് സർവകലാശാലയിൽ 7 പുതിയ കോളേജുകൾ ആരംഭിക്കാനുള്ള അപേക്ഷകളും ലഭിച്ചിട്ടുണ്ട്.