
ആക്രമണം നടത്താൻ പ്രേരിപ്പിച്ചു എന്ന കുറ്റത്തിനെതിരെ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നൽകിയ ഹർജി പാകിസ്ഥാൻ തീവ്രവാദ വിരുദ്ധ കോടതി തള്ളി. 2023 മെയ് ഒൻപതിന് ജിന്ന ഹൗസ്, അസ്‌കാരി ടവർ, ലാഹോർ കോർപ്സ് കമാൻഡർ ഹൗസ് എന്നിവിടങ്ങളിൽ ആക്രമണം നടത്താൻ പ്രേരിപ്പിച്ചുവെന്ന കുറ്റമാണ് പാകിസ്ഥാൻ തഹ്‌രീകെ ഇൻസാഫ് സ്ഥാപകനായ ഇമ്രാനെതിരെ ചുമത്തിയിട്ടുള്ളത്.
അതേസമയം, ജാമ്യാപേക്ഷ തള്ളിയത് ഇമ്രാൻ ഖാനെ കൂടുതൽ കാലം ജയിലിൽ അടക്കാനുള്ള തന്ത്രമാണെന്ന് പാകിസ്ഥാൻ തഹ്‌രീകെ ഇൻസാഫ് പാർട്ടി വക്താവ് റഊഫ് ഹസൻ പറഞ്ഞു. കഴിഞ്ഞ ഒരു വർഷമായി ഇമ്രാനെതിരായ ആരോപണങ്ങൾ സംബന്ധിച്ച് ഒരു കോടതിയിലും തെളിവുകൾ ഹാജരാക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഴിമതി കേസിൽ അറസ്റ്റിലായ ഇമ്രാൻ , കഴിഞ്ഞ ഓഗസ്റ്റ് മുതൽ റാവൽപിണ്ടിയിലെ അടിയാല ജയിലിലാണ് . 200 ലധികം കേസുകളിലാണ് പ്രതി ചേർത്തിട്ടുള്ളത്.