
മത്സ്യബന്ധന മേഖലയിലെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് അനിശ്ചിതകാല സമരം നടത്താനൊരുങ്ങി സംയുക്ത സമരസമിതി. ബോട്ടുകള്‍ക്ക് ലൈസന്‍സ് പുതുക്കുന്നതിലെ നിയന്ത്രണം, ഇന്ധന സബ്സിഡി, ലൈസന്‍സ് ഫീസ് വര്‍ധന തുടങ്ങിയ പ്രശ്നങ്ങള്‍ ഉന്നയിച്ച് മത്സ്യത്തൊഴിലാളികൾ സൂചനാ സമരം നടത്തി.
അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നുവെന്ന് ആരോപിച്ച് അനിശ്ചിതകാല സമരം നടത്താനാണ് സംയുക്ത സമരസമിതിയുടെ നീക്കം. ഡീസലും മണ്ണെണ്ണയും പെട്രോളും ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്ന എല്ലാ യാനങ്ങള്‍ക്കും സബ്സിഡി അനുവദിക്കുക, അമിതമായി വര്‍ധിപ്പിച്ച ലൈസന്‍സ് ഫീസ് കുറക്കുക, യന്ത്രവല്‍കൃത ബോട്ടുകളിലെ അനാവശ്യ പരിശോധന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് മത്സ്യത്തൊഴിലാളികള്‍ ഉന്നയിക്കുന്നത്.
കൊല്ലത്ത് നീണ്ടകര ഫിഷറീസ് അസി.ഡയറക്ടറുടെ ഓഫീസിലേക്കാണ് മത്സ്യത്തൊഴിലാളികള്‍ മാര്‍ച്ച് നടത്തിയത്. പരമ്പരാഗത, യന്ത്രവല്‍കൃത ബോട്ടുകളിലെ തൊഴിലാളികള്‍ അടക്കം നൂറുകണക്കിന് പേര്‍ സൂചനാ സമരത്തില്‍ പങ്കെടുത്തു.