IMPACT | റഷ്യൻ കൂലിപ്പട്ടാളത്തിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെ 19 ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ ശ്രമം തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം

ഇതു സംബന്ധിച്ച് അടൂർ പ്രകാശ് എംപിക്ക് ഇ-മെയിലിലൂടെയാണ് വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്ദ്യോഗസ്ഥൻ മറുപടി നൽകിയത്
IMPACT | റഷ്യൻ കൂലിപ്പട്ടാളത്തിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെ 19 ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ ശ്രമം തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം
Published on


റഷ്യൻ കൂലിപ്പട്ടാളത്തിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെ 19 ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ ശ്രമം തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം. തൃശൂർ സ്വദേശികളായ ബിനിലിനേയും ജെയ്നേയും തിരിച്ചെത്തിക്കാൻ അടിയന്തര ശ്രമം തുടരുകയാണെന്ന് റഷ്യയിലെ ഇന്ത്യൻ എംബസി അറിയിച്ചു.

ഇതു സംബന്ധിച്ച് അടൂർ പ്രകാശ് എംപിക്ക് ഇ-മെയിലിലൂടെയാണ് വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്ദ്യോഗസ്ഥൻ മറുപടി നൽകിയത്. 19 ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ ലോകസഭയിലും മറുപടി നൽകി.

കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന മലയാളി യുവാക്കളെ മോചിപ്പിക്കണമെന്ന ആവശ്യവുമായി റഷ്യയില്‍ യുദ്ധത്തില്‍ മരിച്ച സന്ദീപ് ചന്ദ്രൻ്റെ കുടുംബവും രംഗത്തെത്തിയിരുന്നു. ഈ വാർത്ത ന്യൂസ് മലയാളമാണ് റിപ്പോർട്ട് ചെയ്തത്. യുവാക്കളുടെ മോചനവുമായി ബന്ധപ്പെട്ട നടപടികള്‍ വൈകുന്ന സാഹചര്യത്തിലാണ് സന്ദീപ് ചന്ദ്രൻ്റെ കുടുംബവും ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുന്നത്. തൃശൂര്‍ സ്വദേശികളായ ബിനിലിനെയും ജെയ്‌നെയും നാട്ടിലെത്തിക്കണമെന്നും തങ്ങള്‍ക്കുണ്ടായ അനുഭവം മറ്റൊരാള്‍ക്കും ഉണ്ടാവരുതെന്നും സന്ദീപിന്റെ ബന്ധുക്കള്‍ ആവശ്യപ്പെടുന്നു.

റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന മലയാളികളുടെ മോചനത്തിനായി കണ്ണീരോടെ കാത്തിരിക്കുകയാണ് നാട്ടിലെ ബന്ധുക്കള്‍. ബിനില്‍ ബാബുവിൻ്റെയും ജെയ്ന്‍ കുര്യന്റെയും ഉറ്റവരുടെ സങ്കടം വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കാനാവില്ല. പക്ഷെ അത് മറ്റാരെക്കാളും മനസിലാകും തൃക്കൂര്‍ സ്വദേശിയായ ചന്ദ്രന്.

ബിനിലിനും ജെയ്‌നും മലയാളികളായ മറ്റു മൂന്ന് പേര്‍ക്കുമൊപ്പം കഴിഞ്ഞ ഏപ്രില്‍ ആദ്യവാരമാണ് സന്ദീപ് ചന്ദ്രന്‍ റഷ്യയിലെത്തിയത്. തൊഴില്‍ത്തട്ടിപ്പിന് ഇരായി കൂലിപ്പട്ടാളത്തില്‍ ചേരേണ്ടി വന്നു. ജോലിക്ക് കയറി മാസങ്ങള്‍ക്കകം യുക്രെയ്ന്‍-റഷ്യ യുദ്ധബാധിത മേഖലയില്‍ വെച്ച് സന്ദീപ് കൊല്ലപ്പെട്ടു. പക്ഷേ, മകൻ്റെ മൃതദേഹം വിട്ടുകിട്ടുന്നതിനും ഒരു നോക്ക് കാണുന്നതിനും ഒന്നര മാസത്തിലധികമാണ് ബന്ധുക്കള്‍ക്ക് കാത്തിരിക്കേണ്ടി വന്നത്.

തൊഴില്‍ തട്ടിപ്പിന് ഇരയായി ചതിക്കപ്പെട്ട് യുദ്ധമുഖത്ത് ഇവര്‍ കുടുങ്ങിക്കിടക്കാന്‍ തുടങ്ങിയിട്ട് എട്ട് മാസങ്ങളായി. ഇവര്‍ വീണ്ടും റഷ്യയില്‍ നിന്ന് രക്ഷപ്പെടുന്നതിനായി സഹായം ആവശ്യപ്പെട്ടിരുന്നു. യുദ്ധ മേഖലയിലേക്ക് പോകാന്‍ പട്ടാളം നിര്‍ബന്ധിക്കുന്നതായും തിരികെ വരാമെന്ന പ്രതീക്ഷയില്ലെന്നും യുവാക്കള്‍ ബന്ധുക്കളെ അറിയിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com