ട്രംപിന്‍റെ താരിഫുകള്‍ക്ക് മറുപടി നല്‍കാന്‍ ഇന്ത്യ; യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതി ചുങ്കം ഏർപ്പെടുത്തിയേക്കും

ട്രംപിന്‍റെ താരിഫുകള്‍ക്ക് മറുപടി നല്‍കാന്‍ ഇന്ത്യ; യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതി ചുങ്കം ഏർപ്പെടുത്തിയേക്കും

മാർച്ചിലാണ് ഇന്ത്യയിൽ നിന്നുള്ള സ്റ്റീൽ, അലുമിനിയം ഉൽപ്പന്നങ്ങൾക്ക് യുഎസ് അധിക താരിഫ് ‌ചുമത്തിയത്
Published on

യുഎസിന്റെ താരിഫുകൾക്ക് ഇറക്കുമതി ചുങ്കം ചുമത്താൻ ഇന്ത്യ. സ്റ്റീൽ, അലുമിനിയം ഉൽപ്പന്നങ്ങൾക്ക് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ താരിഫുകളെ പ്രതിരോധിക്കാൻ യുഎസ് നിർമിത ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് തീരുവ ചുമത്താനുള്ള ആലോചനയിലാണ് ഇന്ത്യ എന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട്. മെയ് 12ന് ലോക വ്യാപാര സംഘടനയ്ക്ക് ഇന്ത്യ സമ‍ർപ്പിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ടുകള്‍. 


മാർച്ചിലാണ് ഇന്ത്യയിൽ നിന്നുള്ള സ്റ്റീൽ, അലുമിനിയം ഉൽപ്പന്നങ്ങൾക്ക് യുഎസ് അധിക താരിഫ് ‌ ചുമത്തിയത്. മിക്ക ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കും ഏഴ് ശതമാനം താരിഫാണ് യുഎസ് ഏർപ്പെടുത്തിയത്. ഓട്ടോമൊബൈലുകൾ, ഓട്ടോ പാർട്‌സ്, സ്റ്റീൽ, അലുമിനിയം എന്നിവയ്ക്ക് 25 ശതമാനം പ്രത്യേക തീരുവ ചുമത്തിയപ്പോൾ ഫാർമസ്യൂട്ടിക്കൽസ്, സെമികണ്ടക്ടറുകൾ എന്നിവയ്ക്ക് മാത്രമാണ് ഇളവുകൾ നൽകിയത്. 2018ൽ ആദ്യ ട്രംപ് സ‍ർക്കാരിന്റെ കാലത്ത് ഏർപ്പെടുത്തിയ താരിഫിന്റെ തുടർച്ചയായിട്ടായിരുന്നു നടപടി. ഇതിന് ഇന്ത്യ മറുപടി നൽകുമെന്ന് റിപ്പോ‍ർട്ടുകള്‍ വരുമ്പോഴും ഏതൊകെ ഉൽപ്പന്നങ്ങൾക്കാകും താരിഫ് ചുമത്തുക എന്ന് വ്യക്തമല്ല.

7.6 ബില്യൺ ഡോളർ മൂല്യമുള്ള ഇന്ത്യൻ ഉൽപ്പന്നങ്ങളെ യുഎസ് താരിഫ് ബാധിക്കുമെന്നാണ് ലോക വ്യാപാര സംഘടനയെ ഇന്ത്യ അറിയിച്ചിരിക്കുന്നത്. ലോകത്തെ രണ്ടാമത്തെ വലിയ അസംസ്കൃത സ്റ്റീൽ ഉൽപ്പാദകരാണ് ഇന്ത്യ. സ്റ്റീൽ, അലുമിനിയം എന്നിവയുടെ തീരുവയ്ക്ക് പുറമേ, ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 26 ശതമാനം പകരം തീരുവ ചുമത്തുമെന്നും ട്രംപ് ഭരണകൂടം ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഇരു രാജ്യങ്ങളും ഒരു വ്യാപാര കരാറിൽ ഒപ്പുവയ്ക്കാനുള്ള ശ്രമത്തിലാണ്. യുഎസുമായുള്ള താരിഫ് വിടവ് മൂന്നിൽ രണ്ട് കുറയ്ക്കാമെന്നാണ് ഇന്ത്യയുടെ വാഗ്ദാനം.

ലോകത്ത് ഏറ്റവും ഉയർന്ന ഇറക്കുമതി ചുങ്കം ചുമത്തുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്നാണ് യുഎസിന്‍റെ വാദം. ഇന്ത്യയെ 'താരിഫിനെ ദുരുപയോ​ഗം ചെയ്യുന്ന രാജ്യം' എന്നാണ് മുൻപ് ട്രംപ് വിശേഷിപ്പിച്ചത്. കഴിഞ്ഞ മാസം ചൈനയിൽ നിന്നുള്ള വിലകുറഞ്ഞ ഉരുക്കിന്റെ ഇറക്കുമതി നിയന്ത്രിക്കുന്നതിനായി 12 ശതമാനം താൽക്കാലിക തീരുവയാണ് ഇന്ത്യ ഏർപ്പെടുത്തിയത്.

News Malayalam 24x7
newsmalayalam.com