
ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ മൂന്നാം ടി20 മത്സരം ഇന്ന് സെഞ്ചൂറിയനിലെ സൂപ്പർ സ്പോർട്സ് പാർക്കിൽ നടക്കും. ഇന്ത്യൻ സമയം രാത്രി 8.30നാണ് മത്സരം ആരംഭിക്കുക. ഇരു ടീമുകളും ഓരോ മത്സരങ്ങൾ വീതം ജയിച്ച് പരമ്പരയിൽ ഒപ്പത്തിനൊപ്പമാണ്. ഇന്ന് ജയിക്കുന്നവർക്ക് പരമ്പര നഷ്ടപ്പെടാതെ മൂന്നോട്ട് പോകാനാകുമെന്ന ആത്മവിശ്വാസം കൈവരുമെന്നതിനാൽ ജയമുറപ്പാക്കാൻ തന്നെയാണ് സൂര്യകുമാർ യാദവിൻ്റേയും എയ്ഡൻ മാർക്രമിൻ്റേയും വരവെന്നുറപ്പാണ്.
കഴിഞ്ഞ മത്സരത്തിൽ മന്ദഗതിയിലുള്ള പിച്ചിൽ ഇന്ത്യയുടെ മുൻനിര ബാറ്റർമാർ ദക്ഷിണാഫ്രിക്കൻ പേസർമാർക്ക് മുന്നിൽ തകർന്നടിഞ്ഞിരുന്നു. ആറ് വിക്കറ്റ് നഷ്ടത്തിൽ 124 റൺസ് മാത്രമാണ് ഇന്ത്യക്ക് അടിച്ചുകൂട്ടാൻ കഴിഞ്ഞത്. മറുപടി ബാറ്റിങ്ങിൽ അഞ്ച് വിക്കറ്റ് നേട്ടവുമായി വരുൺ ചക്രവർത്തി ഇന്ത്യക്ക് പ്രതീക്ഷ സമ്മാനിച്ചെങ്കിലും ട്രിസ്റ്റൺ സ്റ്റബ്സും ജെറാൾഡ് കോട്ട്സിയും ചേർന്ന് പ്രോട്ടീസിനെ ലക്ഷ്യത്തിലെത്തിച്ചു. മൂന്ന് വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം.
സെഞ്ചൂറിയനിലേക്ക് വരുമ്പോൾ ഇന്ന് രണ്ടുവശത്തും ടീമുകളിൽ കാര്യമായ മാറ്റത്തിന് സാധ്യതയില്ല. ആദ്യ രണ്ട് മത്സരങ്ങളിലും ഓപ്പണിങ്ങിൽ പരാജയമായിരുന്ന ഓപ്പണർ അഭിഷേക് ശർമയിൽ ഒരിക്കൽ കൂടി വിശ്വാസമർപ്പിക്കാനാണ് സൂര്യയുടെ നീക്കം.
അതേസമയം, കഴിഞ്ഞ മത്സരത്തിൽ അവസാന ഓവറിൽ നിറയെ റൺസ് വിട്ടുകൊടുത്ത ആവേശ് ഖാന് പകരം പുതുമുഖങ്ങളായ വിജയകുമാർ വൈശാഖിനോ അല്ലെങ്കിൽ രമൺദീപ് സിങ്ങിനോ പരീക്ഷിക്കാനും സാധ്യതയുണ്ട്.