
യുഎസിൽ വാഹനമിടിച്ച് ഇന്ത്യൻ വിദ്യാർഥിനി കോമയിൽ. ഫെബ്രുവരി 14നാണ് മഹാരാഷ്ട്ര സ്വദേശിനി നീലം ഷിൻഡെ കാലിഫോർണിയയിൽ അപകടത്തിൽപ്പെട്ടത്. ഇടിച്ച വഹനത്തിൻ്റെ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യുഎസിലേക്ക് വിസയ്ക്കായി ശ്രമിക്കുകയാണെന്ന് നീലത്തിന്‍റെ പിതാവ് തനാജി ഷിൻഡെ പറഞ്ഞു. കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ നാലാം വർഷ വിദ്യാർഥിനിയാണ് നീലം ഷിൻഡെ.
വൈകുന്നേരത്തെ നടത്തത്തിനിടയിലാണ് നീലം ഷിൻഡെ അപകടത്തിൽപ്പെട്ടത്. പുറകിൽ നിന്നെത്തിയ കാർ നീലത്തെ ഇടിച്ച ശേഷം നിർത്താതെ കടന്നുപോകുകയായിരുന്നു. അപകടത്തിനു ശേഷം 35 വയസുളള നീലത്തെ സി. ഡേവിസ് മെഡിക്കൽ സെൻന്ററിൽ പ്രവേശിപ്പിച്ചു. കൈകാലുകൾക്കും തലയ്ക്കും നെഞ്ചിലും പരിക്കേറ്റ നീലം നിലവിൽ കോമയിലാണ്. നെഞ്ചിനേറ്റ ആഘാതമാണ് നീലത്തെ കോമയിലെത്തിച്ചത്. അപകടം നടന്ന് രണ്ടു ദിവസത്തിനു ശേഷമാണ് റൂം മേറ്റിൽ നിന്ന് ബന്ധുക്കൾ വിവരം അറിഞ്ഞത്.
നീലത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ എത്രയും പെട്ടെന്ന് യുഎസിൽ എത്താൻ ആവശ്യപ്പെട്ട് കുടുംബത്തിന് ആശുപത്രി അധികൃതർ ഇ മെയിൽ അയച്ചിരുന്നു. ഓപ്പറേഷൻ നടത്തുവാൻ രക്തബന്ധമുള്ളവരുടെ അനുമതിവേണമെന്നും രോഗി മരണാസന്നയായതിനാൽ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറായി ആരെങ്കിലും ഒപ്പമുണ്ടാകണമെന്നുമാണ് ആശുപത്രിയുടെ നിലപാടെന്ന് അടുത്ത ബന്ധുക്കൾ പറയുന്നു. കേസ് രജിസ്റ്റർ ചെയ്യണമെങ്കിലും ഇരയുടെ ബന്ധുക്കളുടെ സാന്നിധ്യം ആവശ്യമാണെന്നാണ് പൊലീസിന്റെ നിലപാട്.
പിടിഐ റിപ്പോർട്ട് പ്രകാരം യുഎസ് വിസയ്ക്കുള്ള കുടുംബത്തിന്റെ അപേക്ഷ വിദേശ കാര്യമന്ത്രാലയം പരിഗണിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയത്തിന്റെ യുഎസ് വിഭാഗം യുഎസ് സർക്കാരുമായി ബന്ധപ്പെട്ടിരുന്നു. സാധാരണ അടിയന്തര മെഡിക്കൽ സാഹചര്യങ്ങളിൽ യാത്രാ അനുമതി വേഗത്തിൽ നൽകാറുണ്ടെന്നും ഈ കേസിൽ കാലതാമസത്തിന് കാരണമെന്താണെന്ന് വ്യക്തമല്ലെന്നുമാണ് വിദേശകാര്യ മന്ത്രാലയത്തോട് അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്. വിസയ്ക്കായുള്ള അഭിമുഖത്തിനായി യുഎസ് കുടുംബത്തിന് അനുമതി നല്‍കിയിട്ടുണ്ട്.