
പാരിസ് ഒളിംപിക്സിൽ ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് മങ്ങൽ വീഴ്ത്തിക്കൊണ്ട് മെഡൽ സ്വന്തമാക്കാതെ മടങ്ങി ബാഡ്മിൻ്റൺ താരം പി.വി. സിന്ധു. ചൈനയുടെ ഹി ബിങ് ജിയോയോടാണ് പ്രീക്വാര്‍ട്ടർ മത്സരത്തിലാണ് പി.വി. സിന്ധു പുറത്തായത്. പുരുഷ ഡബിൾസിൽ സാത്വിക് സായ്രാജ്- ചിരാഗ് സഖ്യം പുറത്തായതിന് പിന്നാലെയാണ് സിന്ധുവിൻ്റെ തോൽവി. ബാഡ്മിൻ്റൺ പുരുഷ സിംഗിൾസ് ക്വാർട്ടറിലെത്തിയ ലക്ഷ്യ സെന്നിലാണ് ഇനി ബാഡ്മിന്‍റണിലെ ഇന്ത്യയുടെ പ്രതീക്ഷ.
ലോക ആറാം നമ്പര്‍ താരമായ ചൈനയുടെ ഹി ബിങ് ജിയോയാണ് പ്രീക്വാട്ടറിൽ സിന്ധുവിനെ തോല്‍പ്പിച്ചത്. 19-21, 14-21 എന്നിങ്ങനെയായിരുന്നു സ്കോർ നില. മത്സരത്തിൻ്റെ തുടക്കത്തിൽ സിന്ധു ചൈനയെ ഭയപ്പെടുത്തിയെങ്കിലും ആദ്യപകുതിയുടെ അവസാന മിനിറ്റിൽ സിന്ധു പതറി. രണ്ടാം പകുതിയിൽ ചൈനീസ് താരം കൂടുതൽ മികച്ച പ്രകടനം കാഴ്ചവെച്ചതോടെ സിന്ധു തോൽവിക്ക് വഴങ്ങി.
2016 റിയോ ഒളിംപിക്സ് വെള്ളിമെഡൽ ജേതാവും 2020 ടോക്കിയോ ഒളിംപിക്സ് വെങ്കലമെഡൽ ജേതാവുമായ പി.വി. സിന്ധുവിൽ ഇന്ത്യക്കുണ്ടായിരുന്ന പ്രതീക്ഷ ചെറുതായിരുന്നില്ല. പാരീസ് ഒളിംപിക്സിൽ ഇതുവരെ ഇന്ത്യക്ക് മൂന്ന് വെങ്കല മെഡലുകളാണ് നേടാൻ സാധിച്ചത്. കഴിഞ്ഞ ടോക്കിയോ ഒളിംപിക്സില്‍ ജാവ്ലിൻ ത്രോയില്‍ നീരജ് ചോപ്രയുടെ സ്വർണമെഡലടക്കം ഏഴ് മെഡലുകൾ സ്വന്തമാക്കാൻ രാജ്യത്തിന് സാധിച്ചിരുന്നു. രണ്ട് മെഡലുകൾ നേടിയ വനിതാ ഷൂട്ടിങ് താരം മനു ഭാക്കറിൻ്റെ 25 മീറ്റര്‍ പിസ്റ്റള്‍, ടോക്കിയോ ഒളിംപിക്സ് സ്വർണമെഡൽ ജേതാവ് നീരജ് ചേപ്രയുടെ ജാവലിന്‍ ത്രോ, കഴിഞ്ഞ ഒളിംപിക്സിൽ വെങ്കലം നേടിയ പി.ആര്‍. ശ്രീജേഷിന്‍റെ നേതൃത്വത്തിലുള്ള ഹോക്കി, ബോക്സിങ്ങ്, വെയിറ്റ് ലിഫ്റ്റിങ്ങ് തുടങ്ങി എട്ട് പ്രധാന ഇനങ്ങളിലാണ് ഇനി ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ.